സ്വന്തം പല്ലുകളും നീക്കം ചെയ്ത് കോടികള്‍ വിലമതിക്കുന്ന ടൈറ്റാനിയം പല്ലുകൾ വച്ച് റാപ്പര്‍ കാനി വെസ്റ്റ്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പല്ലുകള്‍ മാറ്റിയ വിവരം അദ്ദേഹം അറിയിച്ചത്.
വജ്രത്തെക്കാള്‍ വിലപിടിപ്പുള്ള പല്ലുകളാണിതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മാത്രമല്ല കാനി വെസ്റ്റ് രൂപകല്‍പ്പന ചെയ്ത മാതൃകയില്‍ തീര്‍ത്തെടുത്ത പല്ലാണിതെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഏകദേശം 850000 ഡോളര്‍ (7.07കോടി രൂപ) വിലമതിക്കുന്ന പല്ലുകളാണിതെന്നാണ് വിവരം. കാനി വെസ്റ്റിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പല്ല് മാറ്റിയ വിവരം ആരാധകര്‍ അറിഞ്ഞത്. 18.7 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ കാനി വെസ്റ്റിനുള്ളത്.
അതേസമയം 2010ല്‍ തന്റെ താഴത്തെ വരിയിലുള്ള പല്ലുകള്‍ മുഴുവന്‍ നീക്കം ചെയ്‌തെന്നും പകരം വജ്രത്തിന്റെയും സ്വര്‍ണ്ണത്തിന്റെയും പല്ലുകള്‍ ഘടിപ്പിച്ചെന്നും താരം പറഞ്ഞിരുന്നു. ഏതായായും താരത്തിന്റെ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
പ്രശസ്തിയേറുമ്പോഴും ചില നിയമക്കുരുക്കുകളിലും കാനി വെസ്റ്റ് ചെന്നുപെട്ടിട്ടുണ്ട്. 2022ല്‍ ഓട്ടോഗ്രാഫ് ചോദിച്ചയാളെ തല്ലിയ കേസില്‍ ഇദ്ദേഹം നിയമനടപടികള്‍ നേരിട്ടിരുന്നു. കൂടാതെ ജൂതവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരിലും കാനി ഫെസ്റ്റ് നിയമനടപടി നേരിടുകയാണ്.
മാത്രമല്ല നികുതിയിനത്തില്‍ ഒരു മില്യണ്‍ ഡോളര്‍ അദ്ദേഹം അടയ്ക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവാദങ്ങളും നിയമനടപടികളും അദ്ദേഹത്തിന്റെ ആസ്തി കുറയാന്‍ കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.