തിരുവനന്തപുരം: ചിറയിൻകീഴിൽ ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ അനുഷ്ക (8) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച മുതൽ യുവതിയെയും മകളെയും കാണാനില്ലായിരുന്നു. ഇന്ന് രാവിലെ അമ്മ മിനി ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ മൃതദേഹം വീടിന് സമീപത്തുള്ള കിണറിൽ കണ്ടെത്തുകയായിരുന്നു.
ചൊവ്വ രാവിലെ അർബുദ രോഗിയായ ഭർത്താവിനെ ബന്ധുക്കൾ സ്കാനിംഗിനായി ആശുപത്രിയിൽ കൊണ്ടുപോയിരിക്കുകയായിരുന്നു. മടങ്ങി എത്തിയപ്പോഴാണ് വീട് പൂട്ടിയിരിക്കുന്നത് കണ്ടത്. ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് ചിറയിൻകീഴ് പോലീസിൽ വിവരം അറിയിച്ചു. പോലീസ് നിർദേശം അനുസരിച്ച് വാതിൽ തകർത്ത് അകത്തു കയറിയെങ്കിലും വീടിനുള്ളിൽ ആരുമില്ലായിരുന്നു.
മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെ ഫാനിൽ ആത്മഹത്യ ചെയ്യാനായി ഷാൾ കുരുക്കിട്ട നിലയിൽ കണ്ടെത്തി. തുടർന്ന് വീടും പരിസരവും പരിശോധിച്ചു എങ്കിലും ഇരുവരെയും കണ്ടെത്തിയില്ല. ഇന്ന് രാവിലെ 10 മണിയോടെയാണ് അമ്മയായ മിനി ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ ഹാജരായത്. താൻ മകളെ കിണറ്റിൽ തള്ളിയിട്ടു കൊന്നു എന്നാണ് പോലീസിനോട് പറഞ്ഞത്.