കള്ളപ്പണം വെളുപ്പിക്കൽ കേസിൽ (money laundering case) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) (Enforcement Directorate) അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജിയുടെ (Tamil Nadu Minister V Senthil Balaji) ഇടക്കാല ജാമ്യ ഹർജി സുപ്രീം കോടതി തള്ളി. മെഡിക്കൽ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് സെന്തിൽ ബാലാജി ജാമ്യ ഹർജി (Grant bail) നൽകിയത്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. “നിങ്ങളുടെ അസുഖം ഗുരുതരമോ ജീവന് ഭീഷണിയോ ഉള്ളതായി തോന്നുന്നില്ല” എന്ന് പറഞ്ഞുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്.
കഴിഞ്ഞ വാദം കേൾക്കലിൽ ബാലാജിയുടെ ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ടുകൾ കോടതി ആവശ്യപ്പെട്ടിരുന്നു.മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി സെന്തിൽ ബാലാജിയുടെ എല്ലാ മെഡിക്കൽ റിപ്പോർട്ടുകളും ബെഞ്ചിന് മുന്നിൽ ഹാജരാക്കിയിരുന്നു. അദ്ദേഹത്തിന് ബൈപാസ് ശസ്ത്രക്രിയ ഉണ്ടെന്നും അത് നടന്നില്ലെങ്കിൽ മസ്തിഷ്കാഘാതത്തിന് ഇടയാക്കുമെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ അത്തരത്തിൽ നോക്കിയാൽ എല്ലാ ആളുകൾക്കും അസുഖമുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
“ഞാൻ ഗൂഗിളിൽ പരിശോധിച്ചിരുന്നു. അത് സുഖപ്പെടുത്താൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത് റോത്തഗിയുടെ വാദത്തിന് ശേഷം ജസ്റ്റിസ് ത്രിവേദി കൂട്ടിച്ചേർത്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി തമിഴ്നാട് പുഴൽ ജയിലിൽ കഴിയുന്ന ബാലാജിയെ കഴിഞ്ഞ ഒക്ടോബറിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ അറസ്റ്റ് ചെയ്യുന്ന സമയത്തും സെന്തിലിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മന്ത്രിയുടെ ഹൃദയ ധമനികളിൽ ബ്ലോക്ക് ഉണ്ടെന്നും അടിയന്തര ശസ്ത്രക്രിയ അനിവാര്യമാണെന്നും ആശുപത്രി അധികൃതർ അന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 19ന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മദ്രാസ് ഹൈക്കോടതി ബാലാജിക്ക് ജാമ്യം നിഷേധിച്ചിരുന്നു.