വെള്ളപ്പൊക്കം തടയാനുള്ള വിദ്യയുമായി തിരുനെല്‍വേലിയിലെ കര്‍ഷകര്‍.

0
139

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നതോടെ തമിഴ്‌നാട്ടിലെ പാപനാശം, മണിമുത്താര്‍, സെര്‍വലാര്‍ ഡാമുകള്‍ കരകവിഞ്ഞു തുടങ്ങും. ഇത് തടയുന്നതിനായി ഡാമുകളുടെ കരകളില്‍ തിരുനെല്‍വേലിയില്‍ നിന്നുള്ള കര്‍ഷകര്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയാണ് ഇപ്പോള്‍. ഇതിനായി അധികൃതര്‍ ഡാമുകളില്‍ നിന്ന് വെള്ളം നല്‍കുന്നുണ്ട്. അണക്കെട്ടുകള്‍ക്കു സമീപം മരങ്ങള്‍ നട്ടുപിടിപ്പിച്ച് അവയുടെ തീരങ്ങള്‍ ശക്തിപ്പെടുത്താന്‍ പരിസ്ഥിതിവാദികള്‍ നിര്‍ദേശിക്കുന്നു. മരങ്ങള്‍ക്ക് അവയുടെ വേരുകളിലൂടെ ഭൂമിക്കടിയില്‍ വെള്ളം സംഭരിക്കാന്‍ കഴിയുമെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു. ഇത് അണക്കെട്ടുകള്‍ കരകവിഞ്ഞ് ഒഴുകുന്നത് തടയുകയും മഴലഭ്യത വര്‍ധിപ്പിക്കുകയും ഒപ്പം ജൈവസമ്പത്ത് പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

നദീതടങ്ങളില്‍ നടുന്നതിനായി പ്രദേശത്ത് സുലഭമായ നാടന്‍ മരങ്ങള്‍ തെരഞ്ഞെടുക്കാനാണ് കര്‍ഷകര്‍ പദ്ധതിയിടുന്നത്. കാരണം, ഭൂമിയുടെ സ്വഭാവസവിശേഷതകള്‍ക്കും പരിസ്ഥിതിയ്ക്കും മഴയുടെ രീതിക്കും അനുയോജ്യമാണ് ഇവ. വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുന്നതില്‍ നാടന്‍ മരങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഈ മരങ്ങള്‍ അധിക ഭൂഗര്‍ഭജലം ആഗിരണം ചെയ്യുകയും അവയുടെ ഇലകളിലൂടെ ബാഷ്പീകരിക്കുകയും ചെയ്യുന്നു. ഇത് സന്തുലിത ആവാസവ്യവസ്ഥക്ക് സഹായിക്കുന്നു. മരങ്ങള്‍ ജലം ബാഷ്പീകരിക്കുന്നതിലൂടെ ചുറ്റുമുള്ള ഇടങ്ങളില്‍ തണുപ്പ് കൂടുതലായി അനുഭവപ്പെടുമെന്നും മഴ കൂടുതലായി ലഭിക്കുമെന്നും പരിസ്ഥിതി വാദികള്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ നിലവില്‍ 23.69 ശതമാനമാണ് വനപ്രദേശമുള്ളത്. ഇത് 33 ശതമാനമാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണ്. ഏഴ് കോടിയോളം മരത്തൈകള്‍ തട്ടുപിടിപ്പിച്ചതായി വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. 2023-24 ലെ ഹരിത തമിഴ്‌നാട് മിഷനിലൂടെ വനം വകുപ്പ് സെക്രട്ടറി സുപ്രിയ സാഹുവിന്റെ നേതൃത്വത്തില്‍ 1,931 നഴ്‌സറികള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. നാടന്‍ ഇനങ്ങളായ സിസിജിയം, ഐലന്തസ്, പൊങ്കാമിയ, പ്ലാവ്, ഈന്തപ്പന, ഫൈക്കസ്, പുളി, ചെങ്കല്ല്, ചന്ദനം, മെലിയ ദുബിയ എന്നിവ നട്ടുപിടിപ്പിക്കുന്നതിലാണ് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഹരിത തമിഴ്‌നാട് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ശക്തമായി നടപ്പിലാക്കി വരികയാണ്. നാമക്കല്‍ ജില്ലയില്‍ മാത്രം 11 നഴ്‌സറികളിലായി 7 ലക്ഷം നാടന്‍ തൈകള്‍ ഉത്പാദിപ്പിച്ചു. ഇത് വനവ്യാപ്തി വര്‍ധിപ്പിക്കുക മാത്രമല്ല, നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സുപ്രിയ സാഹു പറഞ്ഞു. ഗ്രാമീണമേഖലയില്‍ നിന്നുള്ള സ്ത്രീകള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത്. വിദ്യാര്‍ഥികളില്‍ കുട്ടിക്കാലം മുതലേ പരിസ്ഥിതി ബോധവല്‍ക്കരണവും പങ്കാളിത്തവും പ്രോത്സാഹിപ്പിച്ചും വന നഴ്‌സറികളെ സമീപത്തെ സ്‌കൂളുകളുമായി ബന്ധിപ്പിച്ചും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സജീവമായി ഉള്‍പ്പെടുത്തുകയാണ് വനം വകുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here