വ്യാഴാഴ്ച ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിൽ അത്യപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലീഷ് ഓപ്പണർ ജോണി ബെയർസ്റ്റോ. ഒരു ലോകകപ്പിന്‍റെ ആദ്യ പന്തിൽ സിക്സറടിച്ച നേട്ടമാണ് അദ്ദേഹം കൈവരിച്ചത്. കീവി ഓപ്പണിങ് ബോളർ ട്രെന്റ് ബോൾട്ടിന്റെ ആദ്യ പന്ത് ഫൈൻ-ലെഗിനു മുകളിലൂടെ സിക്‌സർ പറത്തുകയായിരുന്നു. ടൂർണമെന്റിൽ സ്കോർ ചെയ്ത ആദ്യ ഷോട്ടായിരുന്നു ഇത്.
48 വർഷത്തിനിടെ ആദ്യമായാണ് ലോകകപ്പിലെ ആദ്യ പന്ത് സിക്സറോടെ തുടങ്ങുന്നത്.അതേസമയം ജോ റൂട്ട് 77 റൺസ് നേടിയിട്ടും 282-9 എന്ന നിലയിൽ ഇംഗ്ലണ്ടിനെ തടഞ്ഞുനിർത്തിയതിനാൽ ലോകകപ്പിലെ ആദ്യ മത്സരം കീവികൾ വിജയിച്ചു.ബാറ്റ്സ്മാന്മാർ അവരുടെ തുടക്കം വലിയ സ്കോറുകളാക്കി മാറ്റുന്നതിൽ പരാജയപ്പെടുകയും ഇംഗ്ലണ്ടിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമാകുകയും ചെയ്തു. പക്ഷേ റൂട്ട് വേറിട്ടുനിൽക്കുകയും 43 റൺസെടുത്ത നായകൻ ജോസ് ബട്ട്‌ലറുമായി 70 റൺസ് കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.
ടിം സൗത്തിയെ കൂടാതെ ഇറങ്ങിയ കിവി ആക്രമണത്തിനെതിരെ ഇംഗ്ലണ്ട് ബാറ്റിംഗിലെ ബാക്കിയുള്ളവർക്ക് ആഞ്ഞടിക്കാൻ കഴിഞ്ഞില്ല.2019 ലോകകപ്പ് ഫൈനലിന്റെ ആവർത്തനമായ പോരാട്ടത്തിൽ ഇത്തവണ ചാംപ്യൻമാർക്ക് കാലിടറി. ഓപ്പണർ ഡെവൻ കോൺവെ, രച്ചിൻ രവീന്ദ്ര എന്നിവരുടെ തകർപ്പൻ സെഞ്ച്വറികളുടെ മികവിൽ ന്യൂസിലാൻഡ് അനായാസ വിജയം നേടി. നിശ്ചിത 50 ഓവർ കളിയും സൂപ്പർ ഓവറും സമനിലയായ 2019 ലോകകപ്പ് ഫൈനലിൽ ബൗണ്ടറി എണ്ണം നൽകിയ മേൽക്കോയ്മയിലായിരുന്നു ഇംഗ്ളണ്ടിന്‍റെ കിരീടധാരണം.