തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുടെ 32 പന്തയക്കുതിരകളെ ഇഡി പിടിച്ചെടുക്കും.

0
76

കൊല്‍ക്കത്ത: കോള്‍ സെന്റർ വഴി യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നിവടങ്ങളില്‍ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി കുനാല്‍ ഗുപ്തയുടെ 32 പന്തയകുതിരകളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) പിടിച്ചെടുത്തേക്കും. മൂന്ന് രാജ്യങ്ങളിലായി ആയിരക്കണക്കിന് പേരാണ് കുനാല്‍ ഗുപ്തയുടെ തട്ടിപ്പിന് ഇരയായത്. ഈ മാസം ആദ്യം കുനാല്‍ ഗുപ്തയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിലൂടെ സമ്പാദിച്ച പണമുപയോഗിച്ചാണ് ഇയാള്‍ കുതിരകളെ വാങ്ങിയതെന്നും പരിപാലിച്ചതെന്നും കരുതുന്നു. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ 32 കുതിരകളെയാണ് കുനാല്‍ സ്വന്തമാക്കിയതെന്നും രാജ്യത്ത് നടന്ന ഏഴ് കുതിരയോട്ട മത്സരത്തില്‍ ഇവയെ പങ്കെടുപ്പിച്ചുവെന്നും ഇഡി അഭിഭാഷകന്‍ പ്രത്യേക പിഎംഎല്‍എ കോടതിയെ അറിയിച്ചു.

ഗുപ്തയുടെ കമ്പനിയായ മെറ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇഡിക്ക് കുതിരകളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കുറ്റകൃത്യം നടത്തിയ പണമുപയോഗിച്ചാണ് കുതിരകളെ മേടിച്ചതെങ്കില്‍ അവയെ പിടിച്ചെടുക്കാനാണ് ഇഡി നീക്കം.

കൊല്‍ക്കത്തയിലെ ഒരു കള്ളക്കടത്തുകാരന്റെ പക്കല്‍ നിന്നും മൂന്ന് ചിംബാന്‍സികളെയും കുരങ്ങ് ഇനത്തില്‍പ്പെട്ട നാല് മാര്‍മോസെറ്റുകളെയും പിടിച്ചെടുക്കുന്നതിന് 2019-ല്‍ അന്വേഷണ ഏജന്‍സി താത്കാലിക ജപ്തി നോട്ടീസ് നല്‍കിയിരുന്നു.

അതേസമയം, കുനാല്‍ ഗുപ്ത കുതിരകളെ നിയമപ്രകാരം തന്നെയാണ് സ്വന്തമാക്കിയതെന്ന് അയാളുടെ കൗണ്‍സര്‍ സബ്യസാചി ബാനര്‍ജി പറഞ്ഞു. ”ഭൂരിഭാഗം വസ്തുവകകളും ബാങ്ക് വായ്പ എടുത്തശേഷമാണ് വാങ്ങിയിട്ടുള്ളത്. അവയ്‌ക്കോരോന്നിനും നികുതി അടച്ചിട്ടുണ്ട്. അതിനാല്‍ കുതിരകളെ എപ്രകാരം വാങ്ങിയെന്നതിനെക്കുറിച്ച് ചോദ്യമുയരേണ്ട സാഹചര്യമില്ല,”സബ്യസാചി ബാനര്‍ജി പറഞ്ഞു.

ഏകദേശം അഞ്ച് വര്‍ഷത്തോളം കുനാല്‍ ഗുപ്ത കുതിരയോട്ട മത്സരങ്ങളില്‍ സജീവമായി ഉണ്ടായിരുന്നു. 2018-ല്‍ കൊല്‍ക്കത്തയിലെ ഹാതിയാരയില്‍ ഭാര്യക്കൊപ്പം ഇയാള്‍ തന്റെ സ്ഥാപനം തുടങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഇയാള്‍ കുതിരകളെ വാങ്ങിയത്. രാജ്യത്തുനടന്ന വിവിധ കുതിരപന്തയ മത്സരങ്ങളില്‍ ഇവ പങ്കെടുത്തു, ഇഡി അറിയിച്ചു. ബ്രീഡര്‍മാരുടെ കൈയ്യില്‍ നിന്നും ലേലത്തിലൂടെയും സ്വകാര്യ വില്‍പ്പന കേന്ദ്രത്തില്‍ നിന്നുമാണ് ഗുപ്ത കുതിരകളെ വാങ്ങിയതെന്ന് കൊല്‍ക്കത്തയിൽ കുതിരപ്പന്തയവുമായി ബന്ധമുള്ള വൃത്തങ്ങള്‍ പറഞ്ഞു.

രണ്ടുവയസ്സുപ്രായമുള്ള കുതിരകളെയാണ് ഗുപ്ത പ്രധാനമായും വാങ്ങുന്നത്. ശേഷം അവയ്ക്ക് പരിശീലനം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗുപ്തയുമായി ബന്ധപ്പെട്ട 11 സ്ഥാപനങ്ങള്‍ വഴി ലഭിച്ച പണം ഉപയോഗിച്ചാണ് കുതിരകളെ വാങ്ങിയതെന്ന് ഇഡി വ്യക്തമാക്കി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here