വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയതിന് മദ്രാസ് ഐഐടിയിലെ മുൻ വിദ്യാർത്ഥി വീണ്ടും അറസ്റ്റിൽ. 26 കാരനായ റോഹൻ ലാൽ എന്ന യുവാവാണ് മുഖംമൂടി ധരിച്ച് മദ്രാസ് ഐഐടിയിലെ വനിതാ ഹോസ്റ്റലിൽ കയറിയത്. തിങ്കളാഴ്ചയാണ് സംഭവം. മുഖംമൂടി ധരിച്ച ഇയാളെ അഞ്ചാം നിലയിൽ ഹോസ്റ്റലിലെ വിദ്യാർഥികൾ ആണ് ആദ്യം കണ്ടത്. തുടർന്ന് ഹോസ്റ്റലിലെ വനിതാ സെക്യൂരിറ്റി ഓഫീസർ ഇക്കാര്യം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
ഐഐടി എമ്മിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ എസ് പ്രകാശിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കോട്ടൂർപുരം പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീരാം നഗർ കോളനി ജംഗ്ഷനിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ റോഹൻ ലാൽ എന്ന പ്രതിയെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയതിന് നേരത്തെയും പിടികൂടിയിരുന്നു. ഫെബ്രുവരി 16, ഓഗസ്റ്റ് 4 തീയതികളിൽ ആയാണ് ഇയാൾ നേരത്തെ വനിതാ ഹോസ്റ്റലിൽ കയറിയത്.
ഐഐടി ബിരുദധാരിയായ ഇയാളെ മുൻപ് ആഗസ്ത് നാലിനും അറസ്റ്റ് ചെയ്തിരുന്നു. അന്ന് കോടതിയിൽ പ്രതിയുടെ അഭിഭാഷകൻ മാനസിക രോഗിയാണെന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകൾ ഹാജരാക്കിയാണ് കേസിൽ നിന്ന് മോചിപ്പിച്ചത്. തുടർന്ന് ഉത്തർപ്രദേശിലേക്ക് ചികിത്സയ്ക്കായി മാതാപിതാക്കളോടൊപ്പം പോകാനും കോടതി നിർദ്ദേശിച്ചിരുന്നു. റോഹൻ ലാൽ താൻ പ്രണയിക്കുന്ന പെൺകുട്ടിയെ കാണാൻ വേണ്ടിയാണ് വനിതാ ഹോസ്റ്റലിൽ പ്രവേശിച്ചത് എന്നാണ് പോലീസിന്റെ നിഗമനം.