ട്വിറ്റർ പണമടച്ചുള്ള സേവനമായി മാറുമെന്ന സൂചന നൽകി ഇലോൺ മസ്‌ക്

0
69

ഏറ്റെടുക്കലിന് ശേഷം ട്വിറ്ററിൽ ചില വലിയ മാറ്റങ്ങളാണ് മസ്‌ക് വരുത്തിയത്, അതിൽ പ്രധാനമാണ് പേര് മാറ്റം. കാലങ്ങളായി ട്വിറ്റർ എന്ന് വിളിക്കപ്പെട്ട ആപ്പ് ഇപ്പോൾ എക്‌സ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇപ്പോഴിതാ അടുത്ത് തന്നെ എക്‌സ് ഉപയോഗിക്കുന്ന എല്ലാവരും ചെറിയ പ്രതിമാസ ഫീസ് നൽകേണ്ടി വരുമെന്നതിന്റെ സൂചനകളും അദ്ദേഹം നൽകിയിരിക്കുകയാണ്.

ബോട്ടുകൾ അഥവാ വ്യാജ അക്കൗണ്ടുകൾ മൂലമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. എന്നാൽ ഇതിന്റെ ഫീസ് എത്ര ആയിരിക്കുമെന്നോ എന്ന് മുതൽ നിലവിൽ വരുമെന്നോ മസ്‌ക് വ്യക്തമാക്കിയിട്ടില്ലെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെ, എക്‌സിനെ കുറിച്ചുള്ള മറ്റ് ചില വിവരങ്ങളും മസ്‌ക് വെളിപ്പെടുത്തി. ഇപ്പോൾ എക്‌സിന് 550 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നും അവർ പ്രതിമാസം പ്ലാറ്റ്‌ഫോം ഉപയോഗിക്കുകയും എല്ലാ ദിവസവും 100 മുതൽ 200 ദശലക്ഷം പോസ്‌റ്റുകൾ വരെ സൃഷ്‌ടിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഈ ഉപയോക്താക്കളിൽ എത്ര പേർ യഥാർത്ഥ ആളുകളാണെന്നും ബോട്ടുകളല്ലെന്നും മസ്‌ക് വ്യക്തമാക്കിയിട്ടില്ല. ഏറ്റെടുക്കുന്നതിന് മുമ്പ് ട്വിറ്ററിന് ഉണ്ടായിരുന്ന ഉപഭോക്താക്കളുടെ എണ്ണവുമായി അദ്ദേഹം ഈ നമ്പറുകളെ താരതമ്യം ചെയ്‌തില്ല.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള നൂതന സാങ്കേതികവിദ്യയുടെ അപകട സാധ്യതകളെക്കുറിച്ചും അത് എങ്ങനെ നിയന്ത്രിക്കണം എന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതായിരുന്നു നെതന്യാഹുവുമായുള്ള മസ്‌കിന്റെ ചർച്ചയുടെ പ്രാഥമിക ലക്ഷ്യം. എന്നിരുന്നാലും, എക്‌സ് അതിന്റെ പ്ലാറ്റ്‌ഫോമിൽ വിദ്വേഷ പ്രസംഗത്തെയും യഹൂദ വിരുദ്ധതയെയും അനുവദിക്കുന്നു എന്ന വിമർശനത്തെ അഭിസംബോധന ചെയ്യാനും മസ്‌ക് ഈ അവസരം ഉപയോഗിച്ചു.

അടുത്ത കാലത്തായി, എക്‌സിലെ വിദ്വേഷ പ്രസംഗങ്ങളും സെമിറ്റിക് വിരുദ്ധ ഉള്ളടക്കവും അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ പൗരാവകാശ ഗ്രൂപ്പുകളിൽ നിന്ന് മസ്‌ക് തിരിച്ചടി നേരിട്ടു. ജൂത സംഘടനയായ ആന്റി ഡിഫമേഷൻ ലീഗിനെതിരെ (എഡിഎൽ)കേസ് കൊടുക്കാനുള്ള സാധ്യത പോലും അദ്ദേഹം പരാമർശിച്ചു. എന്നാൽ ഇത് വരെ മസ്‌ക് സംഘടനയ്ക്ക് എതിരെ കേസ് കൊടുത്തിട്ടില്ല എന്നതാണ് വാസ്‌തവം.

44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്ത ശേഷം, മസ്‌ക് പ്ലാറ്റ്‌ഫോമിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേത് പോലെ മുമ്പ് നിരോധിച്ച അക്കൗണ്ടുകൾ തിരികെ നൽകാൻ അദ്ദേഹം അനുവദിച്ചു. പ്രശസ്‌തരായ ആളുകളുടെ അക്കൗണ്ടുകൾ തിരിച്ചറിയാൻ സാധിക്കുന്ന “ബ്ലൂ ടിക്ക്” വെരിഫിക്കേഷൻ സംവിധാനവും അദ്ദേഹം ഇല്ലാതാക്കി.

നിലവിൽ പണമടച്ച് കൃത്യമായി വെരിഫിക്കേഷൻ പൂർത്തിയാക്കുന്ന ആർക്കും ബ്ലൂ ടിക്ക് ലഭിക്കും. ഇതിലൂടെ ട്വീറ്റുകൾ കൂടുതൽ പേരിലേക്ക് എത്തുകയും ചെയ്യും. പണം നൽകിയില്ലെങ്കിൽ, നിങ്ങളുടെ പോസ്‌റ്റുകൾ അത്ര ശ്രദ്ധിക്കപ്പെടില്ല. ഈ മാറ്റം പ്ലാറ്റ്‌ഫോമിൽ ബോട്ടുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുമെന്ന് മസ്‌ക് വിശ്വസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here