കണ്ണൂരിലെ കണിച്ചാർ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതേതുടർന്ന് രണ്ട് ഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ജില്ലാ കലക്ടർ ഉത്തരവിറക്കി. ജില്ലാ മൃഗസംരക്ഷണ ഓഫീസറാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. കണിച്ചാർ മലയമ്പാടി പിസി ജിൻസിന്റെ പന്നിഫാമിലെ പന്നികൾക്കാണ് രോഗം.
ഈ ഫാമിലെയും 10 കിലോ മീറ്റർ ചുറ്റളവിലുള്ള മൈൽ ജയിംസ് ആലക്കാത്തടത്തിന്റെ ഫാമിലെയും മുഴുവൻ പന്നികളെ കൊന്നൊടുക്കാനും ജഡങ്ങൾ മാനദണ്ഡ പ്രകാരം സംസ്‌കരിക്കാനുമാണ് കലക്ടർ ഉത്തരവിറക്കിറാക്കിയത്. അതേസമയം രോഗം സ്ഥിരീകരിച്ച പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പ്രദേശങ്ങളിൽ പന്നിമാംസം വിൽക്കുന്നത് നിരോധിച്ചു. കൂടാതെ വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. മൂന്നു മാസത്തേക്ക് മറ്റ് പ്രദേശങ്ങളിൽ നിന്ന് പന്നികളെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.