ചെങ്ങമനാട്: രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ മാത്രമല്ല കൃഷിയിലും സജീവമാണ് ചെങ്ങമനാട് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ നൗഷാദ് പാറപ്പുറം.
കാര്‍ഷിക ഗ്രാമമായ പുറയാര്‍ മേഖലയില്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് ഏത്തവാഴ കൃഷി ചെയ്തിരുന്ന പിതാവിനെയും ക്ഷീര കര്‍ഷകയായ മാതാവിനെയും സഹായിക്കാൻ കൂടിയതോടെയാണ് 18ാം വയസ്സ് മുതല്‍ നൗഷാദിന് കൃഷിയില്‍ താല്‍പര്യം ജനിച്ചത്. ഹെക്ടര്‍ കണക്കിന് തരിശിടങ്ങളിലെ അടക്കം മാതൃക നെല്‍കൃഷിക്കും ക്ഷീരമേഖലയിലെ മികവിനും കൃഷിഭവന്‍റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
പുറയാര്‍ കുറ്റിപ്പാട ശേഖരത്തില്‍ 12 ഏക്കറിലും ചാന്തേലിപ്പാടത്ത് അഞ്ച് ഏക്കറിലുമാണ് നൗഷാദ് വിജയകരമായി നെല്‍കൃഷി നടത്തിയത്. പാട്ടത്തിനെടുത്ത സ്ഥലങ്ങളില്‍ 1000 ഏത്തവാഴ കൃഷി ചെയ്തിരുന്നു. 13ാം വാര്‍ഡ് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കൃഷിയെ പാടെ ഉപേക്ഷിക്കാൻ മനസ്സുവന്നില്ല. ക്ഷീരസംഘത്തില്‍ ദിവസവും 25 ലിറ്റര്‍ പാല്‍ നല്‍കുന്നുണ്ട്. ചെറിയതോതിലാണെങ്കിലും നെല്‍, വാഴ കൃഷികളുമുണ്ട്. 50 സെന്‍റ് സ്ഥലത്ത് കപ്പ കൃഷിയും ആട്, പോത്ത്, കോഴി, താറാവ് അടക്കം വളര്‍ത്തുമൃഗങ്ങളും വേറെയും. ചെങ്ങമനാട് സര്‍വിസ് സഹകരണ ബാങ്കും പഞ്ചായത്തിലെ മാതൃക കര്‍ഷകനുള്ള അവാര്‍ഡ് നല്‍കി നൗഷാദിനെ ആദരിച്ചിട്ടുണ്ട്. ബാങ്കിന്‍റെ നെല്‍കൃഷി പദ്ധതിയിലും സജീവമാണ്. പുറയാര്‍ ക്ഷീരോല്‍പാദന സഹകരണ സംഘം പ്രസിഡന്‍റ് കൂടിയായ നൗഷാദ് ചെങ്ങമനാട് മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റുമാണ്. യുവാക്കളെ അണിനിരത്തി ചതുപ്പ് നിലത്തും തരിശിടങ്ങളിലും ജനകീയ നെല്‍കൃഷിയും കൊയ്ത്തുത്സവവും നടത്താനും മുൻനിരയില്‍നിന്നു. ഭാര്യ: ജസ്ന. മക്കള്‍: ആല്‍ഫിയ, ഐഷ നിലൂഫര്‍, അംന ഫാത്തിമ, മുഹമ്മദ് അസ്വാൻ സൈഫ്.