ബ്രസീലിലെ റിയോ ഡി ജനീറോയിലെ സാമ്പത്തിക പിന്നോക്ക മേഖലയിൽ പോലീസ് നടത്തിയ റെയ്ഡിനിടെ ഒൻപത് പേർ കൊല്ലപ്പെടുകയും രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. വില ക്രൂസീറോ ഫവേലയിലെ കുറ്റവാളികളെന്ന് സംശയിക്കുന്നവരാണ് ആദ്യം വെടിയുതിർത്തത്. വെടിവെയ്പ്പിൽ ഉദ്യോഗസ്ഥർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് പോലീസ് തിരിച്ച് വെടിവച്ചതെന്ന് റിയോ പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
വെടിയേറ്റ ഒമ്പത് പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ചാണ് മരിച്ചത് സ്ഥിരീകരിച്ചത്. ഈ പ്രദേശത്തെ നിയന്ത്രിക്കുന്ന ക്രൈം നേതാക്കൾ വിലാ ക്രൂസീറോയിൽ ഒരു മീറ്റിംഗ് നടത്തിയതായി ഇന്റലിജൻസ് കണ്ടെത്തിയെന്നും പ്രസ്താവനയിൽ പറയുന്നു.
മുൻപും പോലീസ് ഓപ്പറേഷനിൽ രക്തച്ചൊരിച്ചിൽ നടന്ന സ്ഥലമാണ് വിലാ ക്രൂസീറോ. ഇതിന് മുൻപ് മറ്റൊരു റെയ്ഡിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. 2022 മെയ് മാസത്തിൽ നടന്ന ഒരു തീപിടുത്തത്തിൽ 20 ലധികം പേർ മരിക്കുകയും ചെയ്തു.
അതേസമയം റിയോ ഡി ജനീറോയിലെ അക്രമവും സംഘടിത കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിലുള്ള സംസ്ഥാന ഗവൺമെന്റിന്റെ വീഴ്ച്ച സമീപ വർഷങ്ങളിൽ വിമർശനത്തിന് വിധേയമായിട്ടുണ്ട്.
ഇത്തരം സംഭവങ്ങൾ റിയോയിൽ മാത്രം ഒതുങ്ങുന്നില്ല. അയൽരാജ്യമായ സാവോപോളോ സ്റ്റേറ്റിലെ പബ്ലിക് സെക്യൂരിറ്റി സെക്രട്ടേറിയറ്റിൽ കഴിഞ്ഞ ദിവസം നടന്ന പോലീസ് ഓപ്പറേഷനിൽ മരിച്ചവരുടെ എണ്ണം 14 ൽ നിന്ന് 16 ആയി ഉയർന്നു. ഈ സാഹചര്യത്തിലാണ് റിയോ ഡി ജനീറോയിലും റെയ്ഡ് നടക്കുന്നത്. തീരദേശ നഗരമായ ഗ്വാറുജയിൽ നടന്ന റെയ്ഡാണ് സംസ്ഥാനത്തെ ഏറ്റവും മാരകമായ റെയ്ഡ് എന്ന് 2006 മുതലുള്ള വാർത്താ വെബ്സൈറ്റ് ജി 1 പ്രകാരമുള്ള കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം ഗുവാറുജ നിവാസികൾ പോലീസിനെതിരെ പ്രതിഷേധിച്ചു.
കഴിഞ്ഞാഴ്ച വടക്കുകിഴക്കൻ സംസ്ഥാനമായ ബഹിയയിൽ മയക്കുമരുന്ന് കടത്തുകാരെ ലക്ഷ്യമിട്ടുള്ള മൂന്ന് പോലീസ് ഓപ്പറേഷനുകളിൽ 19 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.