വരാനിരിക്കുന്ന ജി 20 ഉച്ചകോടി ഒരു സാമ്പത്തിക വേദിയാണെന്നും, അവിടെ റഷ്യ-ഉക്രെയ്ൻ സംഘർഷം ചർച്ചയാകുന്നത് ശരിയല്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആജ് തക്കുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം കീവിൽ നടക്കുന്ന യുദ്ധം തീർച്ചയായും പ്രധാനപ്പെട്ടതാണെന്നും ഈ വിഷയത്തിൽ പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ജയശങ്കർ പറഞ്ഞു.
“G20 ഉം ഉക്രെയ്‌ൻ യുദ്ധവും വേറിട്ട് നിർത്തുക. G20 ഒരു സാമ്പത്തിക പ്ലാറ്റ്‌ഫോമാണ് എന്നതാണ് ഞങ്ങളുടെ പരാതി. G20 യുടെ യഥാർത്ഥ ലക്ഷ്യം അവഗണിച്ചുകൊണ്ട് ശ്രദ്ധ മറ്റിടങ്ങളിലേക്ക് തിരിച്ചുവിടുകയാണ്,” വിദേശകാര്യ മന്ത്രി പറഞ്ഞു.
“ചൈന ഇന്ന് നമുക്ക് വലിയ വെല്ലുവിളിയാണ്. ചൈനയും പാകിസ്ഥാനും അവരുടേതായ രീതിയിൽ നമുക്ക് വെല്ലുവിളിയാണ്. ചൈനയിൽ നിന്ന് സൈനിക ഭീഷണിയുണ്ടെങ്കിൽ പാകിസ്ഥാനിൽ നിന്ന് തീവ്രവാദ ഭീഷണിയാണുള്ളത്,” അദ്ദേഹം പറഞ്ഞു.