അബുദാബി: ഇന്ത്യ-യുഎഇ ഉഭയകക്ഷി വ്യാപാരം ഇരു രാജ്യങ്ങളിലേയും പ്രാദേശിക കറൻസികളിൽ നടത്താൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിന്‍റെ ഭാഗമായി പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. പരസ്പരം സഹകരണം ശക്തിപ്പെടുത്താനുള്ള വിവിധ കരാറുകളിലും ധാരണാപത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
ഇന്ത്യയുടെ യുപിഐയും യുഎഇയുടെ ഇൻസ്റ്റന്റ് പെയ്മെന്റ് പ്ലാറ്റ്ഫോമും(IPP) പരസ്പരം ബന്ധിപ്പിക്കാനും ധാരണയായി. ഇത്ു സംബന്ധിച്ച ധാരണപത്രങ്ങളിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസും യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മൊഹമ്മദ് ബലമയും ഒപ്പുവെച്ചു.
ഒരു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി അബുദാബിയിലെത്തിയത്. യുഎഇയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ കഴിഞ്ഞ വർഷം ഒപ്പുവെച്ച ശേഷം രാജ്യത്തിനുമിടയിലുള്ള വ്യാപാരത്തിൽ 20 ശതമാനം വർധനയുണ്ടായതായി മോദി പറഞ്ഞു.
അബുദാബിയിൽ ഐഐടി ഡൽഹി കാമ്പസ് ആരംഭിക്കാനും തീരുമാനമായി. ഇതിനായുള്ള ധാരണപത്രത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും അബുദാബി വിദ്യാഭ്യാസവകുപ്പും ഒപ്പിട്ടു. അടുത്ത വർഷം ജനുവരി മുതൽ ബിരുദാനന്തര കോഴ്സുകളും സെപ്‌റ്റംബർ മുതൽ ബിരുദ കോഴ്സുകളും ആരംഭിക്കും.