കാൻസർ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ ജിഎസ്ടി എടുത്തുമാറ്റി. ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടന്ന ജിഎസ്ടി കൗൺസിലിന്റെ 50-ാമത് യോഗത്തിലാണ് തീരുമാനം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാർ, കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ജിഎസ്ടി കൗൺസിലിന്റെ യോഗത്തിൽ കാൻസർ മരുന്നിന് ഇറക്കുമതി വിലകുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. നിലവിൽ 12 ശതമാനം ജിഎസ്ടിയാണ് ഇതിന് ഈടാക്കുന്നത്. എന്നാൽ ഇന്ന് നടന്ന യോഗത്തിൽ നികുതി പൂജ്യമായി കുറച്ചു. ഈ മരുന്നിന്റെ ഒരു ഡോസിന് 63 ലക്ഷം രൂപയാണ് വിപണി വില. അതേസമയം ഓൺലൈൻ ഗെയിമിംഗിന് 28 ശതമാനമായി ജിഎസ്ടി ഉയർത്തി. ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോ എന്നിവയുടെ മുഴുവൻ ചിലവിൽ 28% ജിഎസ്ടിയും ചുമത്തും. ഓൺലൈൻ ഗെയിമിംഗ് ജിഎസ്ടി നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് യോഗത്തിന് ശേഷം മഹാരാഷ്ട്ര മന്ത്രി സുധീർ മുൻഗന്തിവാർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
സിനിമാ തിയേറ്ററുകളില്‍ വില്‍ക്കുന്ന ഭക്ഷണങ്ങള്‍ക്കും ശീതള പാനീയങ്ങള്‍ക്കും വില കുറയും. ജിഎസ്ടി അഞ്ച് ശതമാനമാക്കാന്‍ കൗണ്‍സിലില്‍ തീരുമാനമായി. പാചകം ചെയ്യാത്തതും വറുക്കാത്തതുമായ ലഘു ഭക്ഷണങ്ങള്‍ക്കും വില കുറയും. പാക്കറ്റു ചെയ്ത പപ്പടത്തിന്റെ നികുതി 18ല്‍ നിന്നു അഞ്ച് ശതമാനമാക്കി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. സിനിമാ തിയേറ്ററിനുള്ളിലെ ഭക്ഷണം റെസ്‌റ്റോറന്റ് വിലയ്‌ക്കേ വില്‍ക്കാവുള്ളു എന്നു സംസ്ഥാന ധന മന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. സ്വര്‍ണത്തിനു ഇ വേ ബില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. സ്വര്‍ണ വില്‍പ്പന രംഗത്ത് വന്‍ മാറ്റം വരുമെന്നും മന്ത്രി വ്യക്തമാക്കി.