‘ഏക സിവിൽ കോഡ് ഓഗസ്റ്റ് 5ന്.

0
134

ദില്ലി:ഏക സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് വിവാദ ട്വീറ്റുമായി ബിജെപി നേതാവ് കപിൽ മിശ്ര  രംഗത്ത്. ഏകസിവിൽ കോഡ് ഓഗസ്റ്റ് 5 നെന്ന് കപിൽ മിശ്ര ട്വീറ്റ് ചെയ്തു. രാമക്ഷേത്ര നിർമ്മാണ തീരുമാനമെടുത്തത് ഓഗസ്റ്റ് 5 നായിരുന്നു. കശ്മീർ പുനസംഘടന തീരുമാനം വന്നതും ഓഗസ്റ്റ് 5 നെന്നും കപിൽ മിശ്ര വ്യക്തമാക്കി.

അതേസമയം ഏകസിവില്‍ കോഡിനെ ചൊല്ലി പ്രതിപക്ഷ നിരയില്‍ ഭിന്നത. ചര്‍ച്ചകളിലൂടെ സിവില്‍കോഡ് നടപ്പാക്കുന്നതിനെ ആംആദ്മിപാര്‍ട്ടി പിന്തുണച്ചു. നിലപാടില്‍ ആടി ഉലഞ്ഞ് കോണ്‍ഗ്രസ് നില്‍ക്കുമ്പോള്‍ സിവില്‍കോഡിനെ ശക്തിയുക്തം എതിര്‍ക്കാനാണ് ഇടത് പാര്‍ട്ടികളുടെയും മറ്റ് ചില കക്ഷികളുടെയും തീരുമാനം. വിപുലമായ കൂടിയാലോചനകള്‍ക്കാണ് ശ്രമമെന്ന് നിയമകമ്മീഷന്‍ പ്രതികരിച്ചു. ഏകസിവില്‍കോഡ് ചര്‍ച്ചയിലൂടെ പ്രധാനമന്ത്രി ഉന്നമിട്ടത് പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്.. വിശാല സഖ്യത്തിന് ഒരുങ്ങുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സിവില്‍കോഡില്‍ പല നിലപാട്. ഏക സിവില്‍കോഡ് വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ നാല്‍പത്തി നാലാം അനുച്ഛേദം ആയുധമാക്കി ആംആദ്മി പാര്‍ട്ടി നീക്കത്തെ പിന്തുണച്ചു.

മണിപ്പൂര്‍ കലാപം പോലെ കത്തുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള പ്രധാനമന്ത്രിയുടെ തന്ത്രമെന്ന പ്രതിരോധം ഉയര്‍ത്തുമ്പോഴും കോണ്‍ഗ്രസ് നിലപാടിലെത്തിയിട്ടില്ല. രാജസ്ഥാന്‍ മധ്യപ്രദേശ് തെരഞ്ഞെടുപ്പുകള്‍ അടുത്തുള്ളതിനാല്‍ സിവില്‍കോഡിനെ എതിര്‍ത്താല്‍ മുസ്ലീംപ്രീണനമെന്ന ആക്ഷേപം ബിജെപി ഉയര്‍ത്തും. കരുതലോടെയാണ് നീക്കം.

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലെ ആദ്യ നിയമനിര്‍മ്മാണമായിരിക്കും ഏക സിവില്‍കോഡെന്ന അഭ്യൂഹങ്ങള്‍ക്കിടെ സമൂഹത്തെ വിഭജിക്കാനുള്ള സംഘപരിവാര്‍ നീക്കമെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്‍റിനകത്തും പുറത്തും നീക്കത്തെ ശക്തമായി എതിര്‍ക്കാനാണ് സിപിഎം, സിപിഐ, സമാജ് വാദി പാര്‍ട്ടി, ‍ഡിഎംകെ, തുടങ്ങിയ കക്ഷികളുടെ തീരുമാനം.  മുസ്ലീം വ്യക്തി നിയമ ബോര്‍ഡും അടിയന്തര യോഗം ചേര്‍ന്ന് ഏകസിവില്‍കോഡ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. നിലപാട് സംബന്ധിച്ച വിശദമായ രേഖ നിയമ കമ്മീഷന് സമര്‍പ്പിക്കും. വരുന്ന 14വരെയാണ് നിയമ കമ്മീഓഷന്‍ പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം കേള്‍ക്കുന്നത്. സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി ഇതുവരെ എട്ടര ലക്ഷത്തോളം പ്രതികരണങ്ങള്‍ കിട്ടിയതായി നിയമ കമ്മീഷന്‍ അധ്യക്ഷന്‍ ഋതുരാജ് അവസ്തി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here