തൃശൂര്‍ മണലൂരിനു നടുക്കമായി ബിഫാം വിദ്യാര്‍ഥിനിയുടെ ആത്മഹത്യ. കഠിന പ്രയത്നം കൊണ്ട് ജീവിതം കെട്ടിപ്പടുത്ത ദമ്പതികളുടെ ഇളയ മകളാണ് ഇന്നലെ ആത്മഹത്യയില്‍ അഭയം തേടിയത്. അതുകൊണ്ട് തന്നെ ഐശ്വര്യയുടെ ആത്മഹത്യ മണലൂരിലെ ഞെട്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബിഫാം ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിനിയായ ഐശ്വര്യയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത നില്‍നില്‍ക്കുകയാണ്. എന്തിനാണ് ഈ ഇരുപതുകാരി ആത്മഹത്യ ചെയ്തത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. അച്ഛന്‍ കള്ളു ചെത്താനും അമ്മ തൃശൂര്‍ കാനാടി ദേവസ്വം മഠത്തില്‍ ജോലിക്കും പോയിരുന്ന സമയത്താണ് ഐശ്വര്യ തൂങ്ങി മരിക്കുന്നത്. രണ്ടാഴ്ചയായി ഐശ്വര്യ വീട്ടില്‍ തന്നെയുണ്ട്. അവധി കഴിഞ്ഞു കോളെജിലേക്ക് മടങ്ങിയിരുന്നില്ല.
ഐശ്വര്യയുടെ അച്ഛന്‍ രമേശും അമ്മ സിന്ധുവും തമ്മില്‍ പ്രണയവിവാഹമായിരുന്നു. ഹിന്ദുവില്‍ തന്നെയുള്ള രണ്ടു വിഭാഗങ്ങളിലാണ് അച്ഛനും അമ്മയും. യാതൊരു പ്രശ്നങ്ങളുമില്ലാതെ കഠിനാധ്വാനം കൊണ്ടാണ് ഇവര്‍ ഉയര്‍ന്നു വന്നത്. ആദ്യ വീട് ഒഴിവാക്കിയാണ് ഇപ്പോഴുള്ള സ്ഥലത്ത് സ്വന്തമായ വീട്ടിലേക്ക് ഇവര്‍ മാറിയത്. വീട്ടില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല എന്നാണ് നാട്ടുകാര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞത്.
ഐശ്വര്യയുടെ സഹോദരി വിവാഹം കഴിഞ്ഞു ഗള്‍ഫിലാണ്. ഐശ്വര്യയാണെങ്കില്‍ നില്‍ക്കുന്നത് പഠനത്തിന്റെ ഭാഗമായി ഹോസ്റ്റലിലാണ് തങ്ങുന്നത്. സഹോദരന്‍ ബിടെക് പാസായി കോഴിക്കോടാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ രണ്ടു മക്കളും വീട്ടില്‍ എത്തിയാല്‍ വീട്ടുകാര്‍ക്ക് ആഘോഷമാണ്. ഒരു കുറവും വരുത്താതെയാണ് അച്ഛനും അമ്മയും കുട്ടികളെ നോക്കിയിരുന്നത്. ഇതെല്ലാം അറിയുന്നതുകൊണ്ട് ഞങ്ങള്‍ ഐശ്വര്യയുടെ മരണത്തില്‍ ഞെട്ടലാണ്-നാട്ടുകാര്‍ പറയുന്നു.
ഐശ്വര്യയുടെ ആത്മഹത്യാ കുറിപ്പ് ഒന്നും കണ്ടുകിട്ടിയില്ലെന്നാണ് അന്തിക്കാട് പോലീസ് ഇന്ത്യാ ടുഡേയോട് പറഞ്ഞത്. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബി.ഫാം വിദ്യാർത്ഥിനിയായിരുന്ന ഐശ്വര്യയെ ഇന്നലെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കൾ ജോലി കഴിഞ്ഞെത്തിയപ്പോളാണ് വിവരം അറിയുന്നത്. വാതിൽ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് വാതിൽ തുറന്ന് ഐശ്വര്യയെ കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.