കമ്പം മേഖലയിൽ നിന്ന് തമിഴ്‌നാട് വനംവകുപ്പ് പിടികൂടി മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ അപ്പർ കോതയാർ മുത്തുകുളി ഭാഗത്ത് തുറന്നുവിട്ട അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ എത്തി. തമിഴ്‌നാട് വനംവകുപ്പ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കന്യാകുമാരി വനമേഖലയിൽ നിന്നുളള സിഗ്നലാണ് ലഭിച്ചത്. ആനയുടെ നിരീക്ഷണം തുടരുന്നതായി വനം വകുപ്പ് വ്യക്തമാക്കി.
ആനയുടെ തുമ്പിക്കൈയിലെ മുറിവ് ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. തുമ്പികൈയിൽ വെള്ളമെടുത്ത് ചീറ്റുന്നതും ആസ്വദിച്ച് വെള്ളം കുടിക്കുന്നതുമെല്ലാം നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാമായിരുന്നു. തുമ്പികൈക്കേറ്റ പരുക്കിന് ആവശ്യമായ ചികിത്സ നൽകിയാണ് ആനയെ വനത്തിലേക്ക് തുറന്നുവിട്ടിരുന്നത്. നിലവിൽ ഒറ്റക്ക് തുമ്പിക്കൈ ഉപയോഗിച്ച തീറ്റയെടുക്കാനും തുടങ്ങിയിട്ടുണ്ട്.
ആന ജനവാസ മേഖലയിലേക്ക് എത്തുന്നുണ്ടോ എന്ന് റേഡിയോ കോളർ വഴി വനംവകുപ്പ് ഉദ്യോഗസ്ഥർ സദാ നിരീക്ഷിച്ചു വരികയാണ്. ജൂൺ ആറിനാണ് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ ഭാഗത്ത് അരിക്കൊമ്പനെ തുറന്നു വിട്ടത്. അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നു വിടാൻ കോടതി ഉത്തരവിട്ടത്തിന് പിന്നാലെയായിരുന്നു നടപടി.