ചെങ്കോല്‍ വിവാദം: ഇരുപക്ഷത്തെയും പിന്തുണച്ച് ശശി തരൂര്‍.

0
68

തിരുവനന്തപുരം: പാർലമെന്റ് മന്ദിരോദ്ഘാടനത്തോട് അനുബന്ധിച്ച് പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിച്ചതിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തിയ പ്രസ്താവന വിവാദത്തിൽ. നമ്മുടെ വർത്തമാന കാല മൂല്യങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാവരും ഈ ചിഹ്നം സ്വീകരിക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോൽ സ്ഥാപിച്ചതിന് തൊട്ടുപിന്നാലെ ശശി തരൂർ ട്വീറ്റ് ചെയ്തത്.

എന്നാൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് തരൂർ പങ്കുവെച്ചത്. അതേസമയം, ഭരണഘടന ജനങ്ങളുടെ പേരിലാണ് അംഗീകരിക്കേണ്ടത് എന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ വാദവും അദ്ദേഹം അംഗീകരിക്കുന്നുണ്ട്. ചെങ്കോൽ വിഷയത്തിൽ ഇരുപക്ഷത്തും ന്യായമുണ്ടെന്നാണ് ശശി തരൂരിന്റെ വാദം.

‘ധർമ്മത്തിലും പരമാധികാരത്തിലും അധിഷ്ടിതമായ ഒരു പാരമ്പര്യത്തിന്റെ ചിഹ്നമായി സർക്കാർ ചെങ്കോലിനെ കാണുന്നു. എന്നാൽ പരമാധികാരം ഇന്ത്യയിലെ ജനങ്ങൾക്കാണെന്നും അത് രാജകീയമായി കൈമാറ്റം ചെയ്യാവുന്ന പദവിയല്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം,” തരൂർ ട്വീറ്റ് ചെയ്തു.

വിഷയത്തിൽ ഇരുവിഭാഗവും തമ്മിൽ ഒരു അനുരഞ്ജനത്തിലെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാരണം അധികാര കൈമാറ്റത്തിന്റെ ഭാഗമായി മൗണ്ട് ബാറ്റൺ നെഹ്‌റുവിന് കൈമാറിയതാണ് ചെങ്കോൽ എന്ന വാദത്തിന് വിശ്വസനീയമായ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ചെങ്കോൽ എന്നത് അധികാരത്തിന്റെ പരമാധികാരത്തിന്റെയും പരമ്പരാഗത ചിഹ്നമാണെന്നും അദ്ദേഹം പറഞ്ഞു. അത് ലോക്‌സഭയിൽ സ്ഥാപിക്കുന്നതിലൂടെ പരമാധികാരം എന്ന തത്വം ഊട്ടിയുറപ്പിക്കപ്പെടുകയാണെന്നും ഏതെങ്കിലും അധികാരിയുടെ കീഴിലല്ല ഭരണമെന്ന് തെളിയിക്കുകയാണെന്നുമാണ് തരൂരിന്റെ വിശദീകരണം.

അതേസമയം തെറ്റായ പ്രചരണം നടത്തുന്നതിൽ ബിജെപി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശും രംഗത്തെത്തിയിരുന്നു.

”വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്നതിൽ അതിശയിക്കാനുണ്ടോ? തെറ്റായ അവകാശവാദങ്ങളും തെളിവില്ലാത്ത കാര്യങ്ങളും നിരത്തി ബിജെപി/ ആർഎസ്എസ് വഞ്ചകർ അവരുടെ സ്വഭാവം വീണ്ടും തെളിയിച്ചിരിക്കുന്നു,” എന്നാണ് ജയറാം രമേശ് പറഞ്ഞത്.

അതേസമയം, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ തരൂരിന്റെ നിലപാടിൽ തുറന്ന് പ്രതികരിക്കാൻ തയ്യാറായില്ല.

ഇതാദ്യമായല്ല പാർട്ടി നിലപാടിന് വിരുദ്ധമായി തരൂർ തന്റെ അഭിപ്രായം പരസ്യമാക്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലും അദ്ദേഹം പാർട്ടി നിലപാടിന് വിരുദ്ധമായാണ് പ്രവർത്തിച്ചത്. വിഴിഞ്ഞം സമരം, തിരുവനന്തപുരം എയർപോർട്ട് സ്വകാര്യവത്കരണം സംബന്ധിച്ച വിഷയങ്ങളിലും പാർട്ടി നിലപാടിനെ അട്ടിമറിക്കുന്ന പ്രസ്താവനകളാണ് തരൂർ നടത്തിയത്.

പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം കേന്ദ്രസ‍ർക്കാർ മതപരമായ ചടങ്ങ് പോലെയാക്കിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. പൊതു വേദിയിൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല നടന്നത്. ഇന്ത്യ മതേതര റിപ്പബ്ലിക് ആണ്. മതനിരപേക്ഷത ആണ് അംഗീകരിച്ചിരിക്കുന്നത്. മതപരമായ കാര്യം നിർവഹിക്കുന്നത് പോലെയുള്ള കാര്യങ്ങളാണ് നടന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here