ചൊവ്വാഴ്‌ച ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനം ഉപേക്ഷിച്ചതോടെ അയർലണ്ടിന്റെ പ്രതീക്ഷകൾ അസ്‌തമിച്ച സാഹചര്യത്തിൽ 2023 ഏകദിന ലോകകപ്പിലേക്ക് ദക്ഷിണാഫ്രിക്ക നേരിട്ട് യോഗ്യത നേടി. ഈ ആഴ്‌ച നെതർലൻഡിനെതിരെയാണ് ദക്ഷിണാഫ്രിക്ക അവരുടെ അവസാന ഏകദിന പരമ്പര കളിച്ചത്, ഇതിൽ 2-0ന് ജയിച്ച പ്രോട്ടീസ് ലോകകപ്പ് സൂപ്പർ ലീഗിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു.
ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ നേരിട്ട് യോഗ്യത നേടാമെന്നുള്ള അവരുടെ പ്രതീക്ഷകൾ അയർലൻഡ്-ബംഗ്ലദേശ് പരമ്പരയിലെ മത്സരഫലത്തെ ആശ്രയിച്ചിരുന്നു. ചെംസ്ഫോർഡിൽ നടക്കുന്ന ഏകദിന പരമ്പരയിൽ 3-0ന് അയർലണ്ട് ജയിക്കാതിരുന്നാൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നേറാമായിരുന്നു. തുടർന്ന് ആദ്യ ഏകദിനം തന്നെ ഫലമില്ലാതെ പാതി വഴിയിൽ നിർത്തേണ്ടി വന്നതോടെ ദക്ഷിണാഫ്രിക്ക യോഗ്യത ഉറപ്പിക്കുകയായിരുന്നു.
നേരത്തെ ലോകകപ്പ് യോഗ്യത നേടിയ ബംഗ്ലാദേശ് 50 ഓവറിൽ 247 റൺസ് വിജയലക്ഷ്യം ഉയർത്തിയെങ്കിലും 17-ാം ഓവറിൽ അയർലൻഡ് 65-3 എന്ന നിലയിൽ എത്തിയപ്പോൾ കളി നിർത്തിവച്ചു. ഫലം ലഭിക്കാൻ ഇന്നിംഗ്‌സിന് കുറഞ്ഞത് 20 ഓവറെങ്കിലും പൂർത്തിയാക്കേണ്ടതുണ്ട്.
ഒക്ടോബറിൽ ആരംഭിക്കുന്ന ലോകകപ്പിന് യോഗ്യത നേടിയതിൽ ആതിഥേയരായ ഇന്ത്യ, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവർക്കൊപ്പം ദക്ഷിണാഫ്രിക്കയും കൂടി ചേർന്നു.