സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. വിഷയത്തിൽ പ്രതികരണങ്ങളുമായി ഒട്ടേറെ യുവതാരങ്ങൾ എത്തുന്നുമുണ്ട്. ലൊക്കേഷനിലെ ലഹരി ഉപയോഗത്തിന് നിയന്ത്രണങ്ങൾ അത്യാവശ്യമാണെന്ന് പറയുകയാണ് യുവ നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. ചെറിയ ബജറ്റിൽ സിനിമകളൊരുങ്ങുന്ന മലയാള സിനിമ മേഖലയിൽ ലൊക്കേഷനിലെ അച്ചടക്കമില്ലായ്മ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. മറ്റു മാർഗങ്ങൾ ഇല്ലാതാകുമ്പോഴാണ് സിനിമയുടെ നിർമ്മാതാക്കൾ പരാതിയുമായി എത്തുന്നത്. ശ്രീനാഥ് ഭാസിയും ഷെയ്നും അത് മനസ്സിലാക്കി മുൻപോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
അതേസമയം ഷെയ്ൻ നിഗത്തിന്റെയും ശ്രീനാഥ് ഭാസിയുടെയും ജോലി വിലക്കിയുള്ള നടപടികൾ അംഗീകരിക്കാനാകില്ലെന്നാണ് യുവതാരം ലുക്മാൻ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. അതോടൊപ്പം താൻ ശ്രീനാഥുമായി ഒരുമിച്ച് പല ലൊക്കേഷനുകളിലും ജോലി ചെയ്തിട്ടുണ്ടെന്നും ഇത്തരത്തിൽ ആരോപിക്കപ്പെടുന്ന രീതിയിലുള്ള പെരുമാറ്റം താൻ കണ്ടിട്ടില്ല എന്നും ലുക്മാൻ വ്യക്തമാക്കി. എന്ത് കാരണം കൊണ്ടായാലും അവരുടെ തൊഴിലിൽ നിന്നും വിലക്കുകയെന്നത് അംഗീകരിക്കാനാകില്ലെന്നും ലുക്മാൻ വ്യക്തമാക്കി. വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ഒരു മേഖലയെ മുഴുവനായി അധിക്ഷേപിക്കരുതെന്നാണ് തിരക്കഥാകൃത്ത് എസ് എൻ സ്വാമി പറഞ്ഞത്.
പൊതുവിഷയത്തിൽ കരുതി മാത്രം തീരുമാനമെടുക്കുന്ന സിനിമ മേഖലയിൽ നിന്നും നിർമ്മാതാക്കളുടെ പ്രസ്താവനെയെ തുടർന്ന് കാര്യമായ പ്രതികരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. താരങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഈ വിഷയത്തിൽ നിശബ്ദമായിരിക്കുകയാണ്. എന്നാൽ ശ്രീനാഥ് ഭാസിക്കും,ഷെയ്ൻ നിഗത്തിനുമെതിരെ നിർമ്മാതാക്കൾ പരസ്യമായി എടുത്ത നിലപാടും സിനിമ ലൊക്കേഷനിലെ ലഹരി ഉപയോഗമെന്ന വെളിപ്പെടുത്തലും ഇപ്പോഴും സിനിമക്കുള്ളിലെ ചർച്ചകളിൽ സജീവമായി തന്നെ തുടരുകയാണ്. കൊവിഡിന് ശേഷം വലിയ മികവിലേക്ക് എത്തുമ്പോഴും മലയാള സിനിമയ്ക്ക് തീയേറ്ററിൽ ആളെ കൂട്ടാൻ കഴിയുന്നില്ലെന്ന പരാതിക്കിടെയാണ് പുതിയ വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്.