കൊലപാതകത്തിൽ വഴിത്തിരിവായത് തത്തയുടെ മൊഴി

0
98

പ്രമുഖ ആഗ്ര പത്രത്തിന്റെ ചീഫ് എഡിറ്ററായ വിജയ് ശർമ്മയുടെ ഭാര്യ നീലം ശർമ്മയുടെ കൊലപാതക കേസിൽ നിർണായകമായത് വീട്ടിൽ വളർത്തിയ തത്തയുടെ മൊഴി. 2014 ഫെബ്രുവരി 20 നാണ് നീലം ശർമ്മയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ വീട്ടിൽ മോഷണവും നടത്തിയിരുന്നു. തെളിവുകൾ അവശേഷിപ്പിക്കാതെ നടത്തിയ ആസൂത്രിത കൊലപാതകത്തിന് മുന്നിൽ പകച്ചു നിന്ന അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവായത് വീട്ടിൽ അവർ വളർത്തിയ തത്തയുടെ മൊഴിയാണ്. നീലം ശർമ്മയുടെ മരണത്തിന് ശേഷം വിജയ് ശർമ്മയുടെ അനന്തരവൻ ആഷുവിന്റെ പേര് തത്ത ആവർത്തിച്ച് വിളിച്ചുകൊണ്ടിരുന്നു. ഇതിൽ സംശയം തോന്നിയ ശർമ്മ അനന്തരവനെ ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ സുഹൃത്ത് റോണി മാസിയുടെ സഹായത്തോടെ നീലത്തെ കൊലപ്പെടുത്തിയത് താനാണെന്ന് ആഷു സമ്മതിച്ചു.

കൊലപാതകം നടന്ന് ഒമ്പത് വർഷത്തിന് ശേഷം ആഷുവിന്റെ കുറ്റസമ്മത മൊഴിയുടെയും തുടർന്നുള്ള തെളിവുകളുടെയും അടിസ്ഥാനത്തിൽ സ്‌പെഷ്യൽ ജഡ്ജി മുഹമ്മദ് റാഷിദ് പ്രതികളായ ആഷുവിനെയും റോണിയെയും ജീവപര്യന്തം തടവിനും 72,000 രൂപ പിഴയും വിധിച്ചു.

ഇന്ത്യാ ടുഡേയ്ക്ക് ലഭിച്ച വിവരമനുസരിച്ച്, 2014 ഫെബ്രുവരി 20ന് മകൻ രാജേഷിനും മകൾ നിവേദിതയ്ക്കുമൊപ്പം ഫിറോസാബാദിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വിജയ് ശർമ്മ വീട്ടിൽ നിന്ന് പോയിരുന്നു. രാത്രി വൈകി തിരിച്ചെത്തിയ വിജയ് അമ്പരപ്പോടെയാണ് ഭാര്യയുടെയും വളർത്തുനായയുടെയും മൃതദേഹം കണ്ടത്. മൂർച്ചയേറിയ വസ്തു ഉപയോഗിച്ചാണ് ഇരുവരുടെയും കൊലപാതകം നടത്തിയത്.

കൊലപാതകത്തിന് ദൃക്‌സാക്ഷിയായ തത്ത നീലം ശർമയുടെ മരണ ശേഷം ആരോടും മിണ്ടാതെയായി. എന്നാൽ തത്തക്ക് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞേക്കുമെന്ന വിശ്വാസത്തിൽ ശർമ്മ സംശയിക്കുന്നവരെ ഓരോന്നായി തത്തയുടെ മുന്നിൽ വെച്ച് പേരു വിളിക്കാൻ തുടങ്ങി. തുടർന്ന് ആഷുവിന്റെ പേര് കേട്ട് ഭയന്ന തത്ത “അഷു-ആഷു” എന്ന് അലറുകയായിരുന്നു. പോലീസിന്റെ മുന്നിലും ആഷുവിന്റെ പേരിനോട് തത്ത ഇത്രേ പ്രതികരണം നടത്തിയതോടെ പോലീസ് ഇയാളെ സംശയിക്കുകയായിരുന്നു.

ആഷു വീട്ടിൽ വന്ന് പോകാറുണ്ടായിരുന്നെന്നും വർഷങ്ങളോളം വീട്ടിൽ താമസിച്ചിരുന്നതായും നീലം ശർമയുടെ മകൾ നിവേദിത ശർമ ഇന്ത്യാ ടുഡേയോട് പറഞ്ഞു. എംബിഎ ബിരുദം പഠിക്കാൻ ആഷുവിന്  80,000 രൂപ നൽകി സഹായിച്ചത് തന്റെ പിതാവാണെന്നും വീട്ടിൽ ആഭരണങ്ങളും പണവും എവിടെ സൂക്ഷിച്ചിരിക്കുന്നതെന്ന് അഷുവിന് അറിയാമായിരുന്നുവെന്നും മകൾ പറഞ്ഞു. വളർത്തുനായയെ കത്തികൊണ്ട് ഒമ്പത് തവണയും നീലത്തെ 14 തവണയും കുത്തിയാണ് ഇയാൾ കൊലപ്പെടുത്തിയത്. കേസിൽ ഉടനീളം തത്തയെ പരാമർശിച്ചെങ്കിലും  എവിഡൻസ് ആക്ടിൽ വ്യവസ്ഥയില്ലാത്തതിനാൽ
തെളിവായി ഹാജരാക്കിയില്ല. സംഭവം നടന്ന് ആറ് മാസത്തിന് ശേഷമാണ് തത്ത ചത്തതെന്നും നിവേദിത പറഞ്ഞു. 2020 നവംബർ 14 ന് കോവിഡ് -19 പകർച്ചവ്യാധി സമയത്ത് വിജയ് ശർമ്മ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here