ന്യൂഡൽഹി: ഗോശാലകൾക്ക് മൂലധനസഹായം നൽകണമെന്നും ചാണകത്തിന്റെ ഗോമൂത്രത്തിന്റെയും വാണിജ്യവൽക്കരണത്തിന് പ്രോത്സാഹനം നൽകണമെന്നും നിതി ആയോഗ് സമിതിയുടെ ശുപാർശ. ചാണകവും ഗോമൂത്രവും അടങ്ങിയ ജൈവവളങ്ങള്‍ കൃഷിക്കായി ഉപയോഗിച്ച് കൂടുതൽ വിപണി സാധ്യതകൾ കണ്ടെത്തണമെന്നാണ് നിർദേശം. കൂടാതെ, നിതി ആയോഗ് അംഗം രമേഷ് ചന്ദിന്റെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് എല്ലാ ഗോശാലകളുടെയും ഓൺലൈൻ രജിസ്‌ട്രേഷനായി ഒരു പോർട്ടൽ സ്ഥാപിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
‘ജൈവവളങ്ങളുടെ ഉത്പാദനവും പ്രചാരണവും വഴി ഗോശാലകളുടെ സാമ്പത്തിക ശേഷി മെച്ചപ്പെടുത്തൽ’
എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ, ഗോശാലകളുടെ മൂലധന നിക്ഷേപത്തിനും പ്രവർത്തന ചെലവുകൾക്കും കുറഞ്ഞ പലിശ നിരക്കിൽ ധനസഹായം നൽകണമെന്ന് നിർദേശിക്കുന്നു. എല്ലാ ഗ്രാന്റുകളും പശുക്കളുടെ എണ്ണവുമായി ബന്ധിപ്പിക്കണമെന്നും ശുപാർശയുണ്ട്.
റിപ്പോർട്ട് അനുസരിച്ച്, എല്ലാ ഗോശാലകളുടെയും ഓൺലൈൻ രജിസ്ട്രേഷനായി നിതി ആയോഗിന്റെ ദർപൺ പോർട്ടൽ പോലുള്ള ഒരു പോർട്ടൽ സൃഷ്ടിക്കണം, ഇതു മൃഗക്ഷേമ ബോർഡിൽ നിന്നുള്ള സഹായം ലഭിക്കുന്നതിനും വഴിയൊരുക്കും.
ബ്രാൻഡ് വികസനം ഉൾപ്പെടെയുള്ള ചാണകത്തെ അടിസ്ഥാനമാക്കിയുള്ള ജൈവവളങ്ങളുടെ വാണിജ്യ ഉൽപ്പാദനം, പാക്കേജിംഗ്, വിപണനം, വിതരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക നയപരിപാടികളും പിന്തുണയും ആവശ്യമാണ്.
കൂടാതെ, ജൈവവളം, ജൈവകീടനാശിനികൾ, മണ്ണിനെ സമ്പുഷ്ടമാക്കുന്ന ഉൽപന്നങ്ങൾ, കൃഷിക്ക് ഉപയോഗിക്കുന്നതിനുള്ള ഉത്തേജകങ്ങൾ, വീടുകളിൽ ഉപയോഗിക്കുന്നതിനുള്ള വിവിധ തരം ഫോർമുലേഷനുകൾ എന്നിവയുടെ വൻതോതിലുള്ള ഉൽപ്പാദനത്തിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാൻ ശ്രമിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.