വയനാട്, പാലക്കാട് മേഖലകളിലെ തോട്ടങ്ങളില്‍ ഉത്പാദനത്തില്‍ 40 മുതല്‍ 50 ശതമാനം വരെ കുറവ് സംഭവിച്ചതായാണു വിവരം. രാജ്യാന്തര വിപണികളില്‍നിന്നും വന്‍ ഓര്‍ഡറുകള്‍ക്ക് സാഹചര്യം ഒരുങ്ങിയ ഘട്ടത്തില്‍ ഉത്പാദനം കുറയുന്നത് വന്‍ സാന്പത്തിക നഷ്ടത്തിന് ഇടയാക്കും.
വിളവെടുപ്പ് ഉൗര്‍ജിതമായ ഡിസംബറില്‍ പുതിയ കാപ്പിക്കു കിലോ160 രൂപയായിരുന്നു. ജനുവരിയിലും ഏതാണ്ട് ഈ റേഞ്ചില്‍ നീങ്ങി. ഇതിനിടെ കാപ്പി വിപണിയില്‍ വില്‍പ്പന സമ്മര്‍ദം സംഭവിക്കാഞ്ഞത് വാങ്ങലുകാരെ ഏറെ അസ്വസ്ഥരാക്കി. ഉദ്പാദന കേന്ദ്രങ്ങളിലെ നിജസ്ഥിതി വിലയിരുത്താനിറങ്ങിയ അവരെ അത്ഭുതപ്പെടുത്തുംവിധം വിളവ് കുറഞ്ഞുവെന്നു മനസിലാക്കി. ഇതോടെ വില ഉയര്‍ത്തി കര്‍ഷകരെ വലയിലാക്കാനുള്ള ശ്രമങ്ങളായി.
കേരളത്തില്‍ മാത്രമല്ല, കര്‍ണാടകത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇതോടെ വില188 രൂപയായി ഉയര്‍ന്നു. മാസാവസാനമായതോടെ വരവ് ഉയര്‍ന്നില്ലെങ്കില്‍ 200 രൂപയെ ഉറ്റുനോക്കാം. ഉത്പാദന രംഗത്തെ ചലനങ്ങള്‍ സാങ്കേതികമായി വീക്ഷിച്ചാല്‍ 220 -235 ലേക്ക് ചുവടുവയ്ക്കാം. അതേസമയം വില അമിതമായി ഉയര്‍ന്നാല്‍ ഒരു വിഭാഗം കയറ്റുമതിക്കാര്‍ രംഗത്തുനിന്ന് പിന്‍വലിയാം.
രാജ്യാന്തര കാപ്പിവിപണിയില്‍ വന്‍തോക്കുകളുമായാണ് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് മത്സരിക്കാനുള്ളത്. അതീവശ്രദ്ധേയോടെ ചുവടുവയ്പ്പു നടത്തിയാല്‍ മാത്രമേ വിപണിയില്‍ നമുക്കുള്ള സ്ഥാനം നിലനിര്‍ത്താനാവു. ആഗോള ഉത്പാദനത്തില്‍ മുന്നേറുന്ന ഇന്ത്യ കാപ്പി കയറ്റുമതിയില്‍ അഞ്ചാം സ്ഥാനം കൈപ്പിടിയിലൊതുക്കി. പോയ വര്‍ഷം കാപ്പി കയറ്റുമതി നാല് ലക്ഷം ടണ്ണിന് മുകളിലാണ്. ഇതിനിടെ വാരാന്ത്യം അറബിക്ക കാപ്പി അവധി വില നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ പൗണ്ടിന്1.78 ഡോളറിലെത്തി.
വിദേശ ചരക്കിനു മുന്നില്‍ ദക്ഷിണേന്ത്യന്‍ അടയ്ക്ക കര്‍ഷകര്‍ അഭിമുഖീകരിച്ച പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. അനിയന്ത്രിതമായി വിദേശ അടയ്ക്ക രാജ്യത്തെ തുറമുഖങ്ങളിലേക്ക് പ്രവഹിച്ചത് ആഭ്യന്തര കര്‍ഷകരെ സാന്പത്തികമായി ബാധിച്ച സാഹചര്യത്തിലാണ് വാണിജ്യമന്ത്രാലയം അടയ്ക്ക ഇറക്കുമതി ഡ്യൂട്ടി വര്‍ധിപ്പിച്ചത്. ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍നിന്നു കൈയും കണക്കുമില്ലാത്ത വിധമുള്ള ഇറക്കുമതിയാണ് നടന്നിരുന്നത്.
കര്‍ഷകര്‍ക്ക് താങ്ങ് പകരാന്‍ ഇറക്കുമതി ഡ്യൂട്ടി കിലോ 251 രൂപയില്‍ നിന്നും 351 രൂപയാക്കി. പുതിയ സാഹചര്യത്തില്‍ മ്യാന്‍മര്‍, ശ്രീലങ്ക, ഇന്തോനേഷ്യ, സിംഗപ്പുര്‍ തുറമുഖങ്ങളില്‍നിന്നുള്ള അടയ്ക്കാ പ്രവാഹം കുറയും. ഡിസംബറില്‍ അവസാനത്തെ ഒന്പതു മാസത്തില്‍ മ്യാന്‍മറില്‍നിന്നു മാത്രം ഏകദേശം 30,000 ടണ്‍ അടയ്ക്ക ഇറക്കുമതി നടന്നു. കൊച്ചിയില്‍ അടയ്ക്ക ക്വിന്‍റലിന് 35,000 രൂപ.
ഏലക്ക ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ ഇടപാടുകള്‍ നടന്നു. വിളവെടുപ്പു പൂര്‍ത്തിയായതോടെ വിലക്കയറ്റം പ്രതീക്ഷിച്ചതാണെങ്കിലും ഇതിന്‍റെ നേട്ടം വേണ്ട വിധം കര്‍ഷകരിലേക്ക് എത്തിയില്ല. ഉയര്‍ന്ന കാര്‍ഷിക ച്ചെലവുകള്‍ മൂലം വലിയൊരു പങ്ക് കര്‍ഷകരും സീസണില്‍ തന്നെ ചരക്ക് വിറ്റഴിച്ചിരുന്നു. ഡിസംബറില്‍ കിലോ 800 രൂപയിലും താഴ്ന്ന് ഇടപാടുകള്‍ നടന്ന ഏലക്ക വില ഇരട്ടിയില്‍ ഏറെ ഉയര്‍ന്നാണ് കൈമാറ്റം നടക്കുന്നത്.
കിലോ 1,713 രൂപ വരെ ഉയര്‍ന്ന് ശരാശരി ഇനങ്ങളുടെ ഇടപാടുകള്‍ നടന്നപ്പോള്‍ കുമളിയില്‍ മികച്ചയിനങ്ങള്‍ 3,024 രൂപ വരെ കയറി. ഈസ്റ്റര്‍ മുന്‍നിര്‍ത്തി കയറ്റുമതിക്കാര്‍ മികച്ചയിനങ്ങളില്‍ താത്പര്യം കാണിച്ചു. ആഭ്യന്തര വ്യാപാരികളും രംഗത്ത് സജീവമാണ്. ശിവരാത്രി വേളയിലെ വില്‍പ്പന മുന്‍നിര്‍ത്തിയുള്ള സംഭരണവും ഇതിനിടെ നടന്നു.
കുരുമുളകു വിലയില്‍ മുന്നേറ്റം. അന്തര്‍സംസ്ഥാന വ്യാപാരികള്‍ ചരക്കു സംഭരണത്തിന് കാണിച്ച ഉത്സാഹം ഉത്പന്നത്തിന് താങ്ങായി. ഉത്പാദകര്‍ വില്‍പ്പനയ്ക്കു വരുത്തിയ നിയന്ത്രണങ്ങള്‍ വില ഉയര്‍ത്താന്‍ അത്യാവശ്യ വാങ്ങലുകാരെ പ്രേരിപ്പിച്ചു. മുളക് വില 500 രൂപ ഉയര്‍ന്നു.
ആഗോള വിപണിയില്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ ടണ്ണിന് 6500 ഡോളര്‍ രേഖപ്പെടുത്തി. വിയറ്റ്നാം 3,450 ഡോളറിനും ഇന്തോനേഷ്യ 3,600 നും ബ്രസീലില്‍ 3,350 നും മലേഷ്യ5,100നും ശ്രീലങ്ക 5,300നും ക്വട്ടേഷന്‍ ഇറക്കി. അതേസമയം, നാളികേരോത്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല.