വാഹനാപകടത്തിൽപ്പെട്ട മൂന്നുപേരെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലെത്തിച്ച് മന്ത്രി കെബി ഗണേഷ് കുമാർ. ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ ഒന്നരവയസ്സുകാരി ഉൾപ്പെടെയുള്ളവർക്കാണ് ഗതാഗത മന്ത്രി രക്ഷകനായത്. ഞായറാഴ്ച വൈകീട്ട് നെല്ലാട് ജങ്ഷനു സമീപമായിരുന്നു അപകടം.
ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് തിരുവല്ല വള്ളംകുളം മേലേത്ത്പറമ്പിൽ വീട്ടിൽ ഐറിൻ (25), സഹോദരി പുത്രി നൈറ (ഒന്നര), ഐറിന്‍റെ പിതാവ് ബാബു എം കുര്യാക്കോസ് (59) എന്നിവർക്കാണ് പരിക്കേറ്റത്. ബാബു ഓടിച്ചിരുന്ന സ്കൂട്ടർ എതിർദിശയിൽനിന്ന് വന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ മന്ത്രി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.ന്ത്രി ഗണേഷ് കുമാർ പത്തനംതിട്ടയിൽനിന്ന് എറണാകുളത്തേക്ക് പോകുന്നവഴിയാണ് അപകടം ശ്രദ്ധയിൽ പെട്ടത്.
ഉടനെ മൂന്നുപേരെയും ഔദ്യോഗിക വാഹനത്തിൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കായി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മൂവരെയും സന്ദർശിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.