നിക്ഷേപകരില്‍ നിന്നും സ്വീകരിച്ചത് കോടികള്‍; ഇന്‍വെസ്റ്റ്‌ ചെയ്തത് കല്‍ക്കത്ത കമ്പനിയില്‍; പൊളിഞ്ഞത് ശ്രേ എക്യുപ്മെന്റ്റ് ഫിനാന്‍സ്; മുത്തൂറ്റ് ഫിനാന്‍സിന് മുന്നില്‍ നിക്ഷേപക പ്രതിഷേധം

0
67

മുത്തൂറ്റ് ഫിനാന്‍സ്  തിരുവനന്തപുരം വഴുതക്കാട് ഓഫീസിനു മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധം. കാലാവധി കഴിഞ്ഞിട്ടും   നിക്ഷേപത്തുക തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം നടത്തുന്നത്. പുതിയ നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചര്‍ (എന്‍സിഡി)   ഇഷ്യു ചെയ്ത് കോടിക്കണക്കിന് രൂപ മുത്തൂറ്റ് ഗ്രൂപ്പ് സമാഹരിച്ചിട്ടുണ്ട്. ഈ എന്‍സിഡിയില്‍ നിക്ഷേപിച്ച തുകയാണ് നിക്ഷേപകര്‍ക്ക് തിരികെ ലഭിക്കാത്തത്.  ഇതിനെ തുടര്‍ന്നാണ് മുത്തുറ്റിനു മുന്‍പില്‍   പ്രതിഷേധം നടന്നത്.

തങ്ങള്‍ മുത്തൂറ്റില്‍ നിക്ഷേപിച്ച തുക   ശ്രേ  എക്യുപ്മെന്റ്റ് ഫിനാന്‍സ് കമ്പനിയില്‍ നിക്ഷേപിക്കുകയാണ് ചെയ്തതെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. കല്‍ക്കത്ത കേന്ദ്രമായ ഈ കമ്പനി പൊട്ടി. അതോടെ നിക്ഷേപകര്‍ക്ക് തുക തിരികെ നല്‍കാന്‍ കഴിഞ്ഞില്ല. ഇതാണ് പ്രശ്നങ്ങളുടെ കാരണമെന്നാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്.

നിക്ഷേപിച്ചത് മുത്തൂറ്റിലാണ്. അവര്‍   ശ്രേ എക്യുപ്മെന്റ്റ് ഫിനാന്‍സ് കമ്പനിയില്‍ നിക്ഷേപിച്ചു. ഇത് ഒരു ചതിയാണ്. തങ്ങള്‍ അറിയാതെയാണ് മറ്റൊരു കമ്പനിയില്‍ നിക്ഷേപിച്ചത്. അതുകൊണ്ട് തന്നെ മുത്തൂറ്റ് ആണ് നിക്ഷേപിച്ച പണം തിരികെ നല്‍കേണ്ടത്. അവര്‍ പണം  നിക്ഷേപിച്ച കമ്പനിയുമായി നിക്ഷേപകര്‍ക്ക് ബന്ധമില്ല. അതുകൊണ്ട് തന്നെ പണം മുത്തൂറ്റ്  തിരികെ നല്‍കണം എന്നാണ് നിക്ഷേപകരുടെ ആവശ്യം.

വര്‍ഷങ്ങളായി മുത്തൂറ്റ് നിക്ഷേപകരില്‍ നിന്നും പല രീതിയില്‍ പണം സ്വീകരിക്കുന്നുണ്ട്. ആയിരക്കണക്കിന് നിക്ഷേപകരും മുത്തൂറ്റിനുണ്ട്. ആദ്യം ഫിക്സഡ് ഡെപ്പോസിറ്റ് ആയാണ് പണം സ്വീകരിച്ചത്. ആര്‍ബിഐ നിര്‍ദ്ദേശം വന്നതോടെ ഫിക്സഡ് നിക്ഷേപം സ്വീകരിക്കാന്‍ കഴിയാതായി. അതോടെ മുത്തൂറ്റ് എന്‍സിഡികള്‍ ഇഷ്യൂ ചെയ്തു. 2013-14 കാലത്താണ് മുത്തൂറ്റ് എന്‍സിഡി ഇറക്കിയത്. മുത്തുറ്റിന്റെ പബ്ലിക് ഇഷ്യൂ ആയിരുന്നു ഇത്.

2018-ല്‍ മുത്തൂറ്റ് സ്റ്റാഫ് ഞങ്ങളെ സമീപിച്ചു. ഞങ്ങള്‍ക്ക് ഇവരില്‍ വിശ്വാസമുണ്ടായിരുന്നു. വിവിധ കാലയളവുകളില്‍ അവസാനിക്കുന്ന നിക്ഷേപങ്ങളായിരുന്നു ഇത്. ഈ നിക്ഷേപങ്ങള്‍ ഞങ്ങള്‍ അറിയാതെ കൊൽക്കത്തയിലെ ശ്രേ എന്ന കമ്പനിയില്‍ നിക്ഷേപിച്ചു. 2020 ഡിസംബറില്‍ ഈ കമ്പനി പൊട്ടിപ്പൊളിഞ്ഞു. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ മുത്തൂറ്റ് അറിഞ്ഞുകൊണ്ട് നിക്ഷേപിച്ചതാണ്. ഇത് കരോള്‍ ഗ്രൂപ്പ് എന്ന കമ്പനിയുടെതാണ്. സെബിയും റിസര്‍വ് ബാങ്കും അറിഞ്ഞുകൊണ്ടുള്ള നീക്കങ്ങളാണ് മുത്തൂറ്റ് നടത്തിയത്. എന്‍സിഡി ഇറക്കുമ്പോള്‍ സെക്യൂരിറ്റി കാണിക്കണം. ഈ സെക്യൂരിറ്റി എവിടെ? കമ്പനി പൊട്ടിയാല്‍ ഈ സെക്യൂരിറ്റി ഈടാക്കണം. എന്നാല്‍ കമ്പനിയുടെ ബാലന്‍സ് ഷീറ്റ് ശൂന്യമാണ് എന്നാണ് ഞങ്ങള്‍ അറിഞ്ഞത്. ഞങ്ങള്‍ക്ക് ഒരു രൂപ പോലും ലഭിക്കാത്ത അവസ്ഥയിലാണ്.

ഞങ്ങള്‍ കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് സമരവുമായി വന്നതാണ്. മുത്തൂറ്റ് ചെയര്‍മാന്‍ ജേക്കബ് ജോര്‍ജ് ഞങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. വരുന്ന ജനുവരിയില്‍ ഒരു മറുപടി നല്‍കാം എന്നാണ് പറഞ്ഞത്. അതൊരു ചതിയായിരുന്നു. രണ്ടു ഇഷ്യൂ കൂടി അവര്‍ ഓപ്പണ്‍ ചെയ്തു. ഞങ്ങള്‍ അറിഞ്ഞാല്‍ ഇവരുടെ എന്‍സിഡി ജനങ്ങള്‍ വാങ്ങിക്കില്ല. അതിനുള്ള തന്ത്രമായിരുന്നു അത്. മുത്തൂറ്റ് തട്ടിപ്പാണ് നടത്തുന്നത്. മുത്തൂറ്റിനു പകരം മറ്റു കമ്പനികളിലാണ് നിക്ഷേപിക്കുന്നത്. ആ കമ്പനി പൊട്ടിയാല്‍ ആരാണ് ഉത്തരവാദി? ഞങ്ങളാണോ? നിക്ഷേപകര്‍ ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here