കാസർകോട്/കൊച്ചി/ വയനാട്: കേരളത്തിൽ ഇന്ന് പിടിച്ചത് 98 കിലോ കഞ്ചാവ്. ഒരാലിൽ നിന്ന് എംഡിഎംഎയും പിടിച്ചു. ആകെ ആറ് പേർ അറസ്റ്റിലായി. എക്സൈസ് സംഘം കാറിൽ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവാണ് കാസർകോട് പിടികൂടിയത്. കറന്തക്കാട് വച്ചാണ് കഞ്ചാവ് പിടികൂടിയത്. ഇത് കുഞ്ചത്തൂരിൽ നിന്ന് എംഡിഎംഎയും പിടിച്ചു. രണ്ടു കേസുകളിലായി മൂന്നുപേർ അറസ്റ്റിലായി. വാഹന പരിശോധനക്കിടെയാണ് കറന്തക്കാട് വച്ച് കാറിൽ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്.
ഇടുക്കി പത്താംമൈലിലെ അൻസാർ അസീസ്, ശ്രീജിത്ത് എന്നിവർ അറസ്റ്റിലായി. ഇവർ കഞ്ചാവ് കടത്തിയ കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ബന്തിയോട് നിന്ന് എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവ് എന്നാണ് പിടിയിലായവർ നൽകിയിരിക്കുന്ന മൊഴി. ഇവർ സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘമാണെന്ന് സംശയമുണ്ട്. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർ. കുഞ്ചത്തൂരിൽ നിന്ന് നാല് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പെരളക്കട്ട സ്വദേശി മുഹമദ് മുസ്തഫയെ അറസ്റ്റ് ചെയ്തു. ചെറിയ കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ.
അതേസമയം, ലോറിയിൽ കടത്താൻ ശ്രമിച്ച 60 കിലോ കഞ്ചാവ് മിഠായിയും നിരോധിത പുകയില വസ്തുക്കളുമായി അച്ഛനും മകനും കൊച്ചിയിൽ പിടിയിലായി. കർണ്ണാടക സ്വദേശികളായ സട്ടപ്പയും മകൻ അഭിഷേകുമാണ് പിടിയിലായത്. സ്കൂൾ കുട്ടികൾക്കിടയിൽ വിതരണത്തിന് എത്തിച്ചതാണ് ലഹരി വസ്തുക്കളെന്നും ഇടനിലക്കാരെ പിടികൂടാൻ ശ്രമം തുടങ്ങിയതായും കൊച്ചി ഡിസിപി എസ് ശശിധരൻ പറഞ്ഞു. വയനാട് തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ 30 കിലോ കഞ്ചാവും പിടികൂടി. കേസിൽ കോഴിക്കോട് മാവൂർ സ്വദേശി രാജീവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.