തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പുതിയ പാഠപുസ്തകങ്ങൾ നിലവിൽവരാനുള്ള സമയക്രമത്തിന് അംഗീകാരം. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേർന്ന കരിക്കുലം കമ്മിറ്റി – പാഠ്യപദ്ധതി കോർകമ്മിറ്റി സംയുക്ത യോഗത്തിലാണ് അംഗീകാരം. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
പ്രീ സ്കൂൾ, 1,3,5,7,9 ക്ളാസുകൾക്ക് 2024-25 അക്കാദമിക വർഷവും 2,4,6,8,10 ക്ലാസുകൾക്ക് 2025-26 അക്കാദമിക വർഷവും പുതിയ പാഠപുസ്തകത്തിലാണ് അധ്യയനം നടക്കുക. ജനുവരി 31-ന് പൊസിഷൻ പേപ്പറുകൾ പൂർത്തിയാക്കും. മാർച്ച് 31-ന് കരിക്കുലം ഫ്രെയിംവർക്ക് പ്രസിദ്ധീകരിക്കും. ഏപ്രിൽ മാസത്തോടെ ടെക്സ്റ്റ്ബുക്ക് രചന ആരംഭിക്കും. ആദ്യഘട്ട ടെക്സ്റ്റ്ബുക്ക് രചന ഈ വർഷം ഒക്ടോബർ 31-നകം പൂർത്തിയാക്കും. സമയക്രമം കൃത്യമായി പാലിക്കണമെന്ന് മന്ത്രി നിർദേശം നൽകി.
ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള പാഠ്യപദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പ്രീസ്കൂൾ വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലകളിൽ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കേണ്ടതുണ്ട്. എല്ലാവിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തി പാഠ്യപദ്ധതി രൂപീകരിക്കുവാനാണ് സർക്കാർ തയാറെടുക്കുന്നത് -മന്ത്രി പറഞ്ഞു.
പാഠ്യപദ്ധതി രൂപീകരികരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം സർക്കാർ തേടിയിരുന്നു. ഇതിനായി 26 മേഖലകളുടെ അടിസ്ഥാനത്തിൽ ഫോക്കസ് ഗ്രൂപ്പുകൾ നിശ്ചയിച്ചു. വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി തയാറാക്കിയ ജനകീയ ചർച്ചയ്ക്കുള്ള കുറിപ്പ് പ്രസിദ്ധീകരിച്ചു. പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി തന്നെ നേരിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കോർപറേഷൻ മേയർമാരുടെയും ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റ്റുമാരുടെയും മുനിസിപ്പൽ ചെയർമാൻമാരുടെയും ജില്ലാകളക്ടർമാരുടെയും യോഗം ഓൺലൈൻ ആയി വിളിച്ചു ചേർത്ത് പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു. സ്കൂൾ, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലങ്ങളിൽ ഇതിനായി സംഘാടകസമിതികൾ രൂപീകരിക്കുകയും അവയുടെ നേതൃത്വത്തിൽ ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്തു. ചർച്ചകളിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക്് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ടെക് പ്ലാറ്റ്ഫോമും ഒരുക്കിയിരുന്നു.
ചർച്ചാ കുറിപ്പുകൾ അടങ്ങിയ കൈപ്പുസ്തകത്തിലെ ചില ചോദ്യങ്ങളെ സർക്കാർ നയമായി തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ നടത്തുന്ന ശ്രമങ്ങൾ ദൗർഭാഗ്യകരമാണ്. എല്ലാവിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷകളും ആശങ്കകളും പരിഗണിച്ച് ഏറെ സുതാര്യമായി ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനാണ് കേരള സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
ചരിത്രത്തിലാദ്യമായി കുട്ടികളോട് അഭിപ്രായമാരാഞ്ഞുകൊണ്ടാണ് ഇത്തവണത്തെ പാഠ്യപദ്ധതി പരിഷ്കരണം നടത്തുന്നത്. കുട്ടികളുടെ അഭിപ്രായങ്ങൾ ഗൗരവത്തോടെ പരിഗണിക്കുവാനാണ് സർക്കാർ തീരുമാനം. 2022 നവംബർ 17-ന് സംസ്ഥാനത്തെ എല്ലാ ക്ലാസ് മുറികളിലും ചർച്ച സംഘടിപ്പിച്ചു. പരിഷ്കരണ ചർച്ചയെ കുട്ടികൾ ആവേശപൂർവം ഏറ്റെടുത്തു എന്നാണ് മനസ്സിലാകുന്നത്. കുട്ടികളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് രൂപപ്പെടുന്ന പാഠ്യപദ്ധതി ലോകത്തിന് തന്നെ മാതൃകയാവും, മന്ത്രി ശിവൻകുട്ടി പറഞ്ഞു