കഴിഞ്ഞ വർഷം 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങിയ എലോൺ മസ്‌ക് ആ സമയത്ത് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ട്വിറ്റർ ഏറ്റെടുക്കലിനും തുടർന്നുണ്ടായ പ്രക്ഷുബ്‌ധമായ പ്രവർത്തനങ്ങൾക്കും ശേഷം, മസ്‌കിന്റെ സമ്പത്ത് 200 ബില്യൺ ഡോളർ കുറഞ്ഞപ്പോൾ, ചരിത്രത്തിൽ ഇത്രയും വലിയ തുക നഷ്‌ടപ്പെടുന്ന ആദ്യത്തെ വ്യക്തിയായി അദ്ദേഹം മാറിയിരുന്നു.
ഇപ്പോഴിതാ, ചരിത്രത്തിലെ ഏറ്റവും കൂടുതൽ പണം നഷ്‌ടപ്പെട്ടതിന്റെ മോശം ഖ്യാതി ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് അംഗീകരിച്ചതോടെ ഇലോൺ മസ്‌ക് വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ഓർഗനൈസേഷന്റെ ഒരു പത്രക്കുറിപ്പ് ഇത് സ്ഥിരീകരിച്ചിരിക്കുകയാണ്. “ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സാമ്പത്തിക നഷ്‌ടത്തിന്റെ ലോക റെക്കോർഡ് ഇലോൺ മസ്‌ക് ഔദ്യോഗികമായി തകർത്തു” എന്നാണ് അറിയിച്ചിരിക്കുന്നത്.
ലോക റെക്കോർഡ് തകർത്ത് മസ്‌ക്
56 ബില്യൺ ഡോളർ നഷ്‌ടമായ ജാപ്പനീസ് ടെക് നിക്ഷേപകനായ മസയോഷി സോണിന്റെ പേരിലാണ് മുമ്പ് ഈ റെക്കോർഡ് ഉണ്ടായിരുന്നതെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ പത്രക്കുറിപ്പിൽ പറയുന്നു. “കൃത്യമായ കണക്ക് കണ്ടെത്തുക അസാധ്യമാണെങ്കിലും, മസ്‌കിന്റെ മൊത്തം നഷ്‌ടം 2000ൽ ജാപ്പനീസ് ടെക് നിക്ഷേപകനായ മസയോഷി സൺ സ്ഥാപിച്ച 58.6 ബില്യൺ ഡോളറിന്റെ മുൻ റെക്കോർഡിനെ മറികടക്കുന്നതാണ്.” കുറിപ്പിൽ പറയുന്നു.