തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലൻസ് കേസുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡ്. ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ അഴിമതി കേസുകൾ രജിസ്റ്റർ ചെയ്ത വർഷമായി മാറിയിരിക്കുകയാണ് 2022. കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് 47 കൈക്കൂലി കേസുകളാണ് വിജിലൻസ് പിടികൂടിയത്. തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും റവന്യൂ വകുപ്പുകളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
14 കേസുകൾ വീതമാണ് രണ്ടു വകുപ്പുകളിൽ നിന്നുമായി രജിസ്റ്റർ ചെയ്തത്. കൂടാതെ ആരോഗ്യവകുപ്പിൽ ഏഴ് കേസുകളും രജിസ്ട്രേഷൻ വിഭാഗത്തിൽ നാല് കേസുകളും ആണുള്ളത്. ജല അതോറിറ്റിയും വിദ്യാഭ്യാസ വകുപ്പിലും രണ്ട് കേസുകളും പോലീസ്, സിവിൽ സപ്ലൈസ്, കെഎസ്ഇബി, ലീഗൽ മെട്രോളജി എന്നിവയിൽ ഓരോ കേസുകൾ വീതവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ 2022ൽ 88 കേസുകളിൽ വിജിലൻസ് അന്വേഷണവും 116 കേസുകളിൽ രഹസ്യാന്വേഷണവും നടന്നു. ഒൻപത് കേസുകളിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 62 കേസുകളിൽ അന്വേഷണം പൂർത്തിയാക്കി അതത് കോടതികളിൽ കുറ്റപത്രം സമർപ്പിച്ചു. 446 അഴിമതിക്കേസുകളിൽ പ്രാഥമികാന്വേഷണം നടത്തി 178 കേസുകൾ വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.