പത്തനംതിട്ട: നഗരത്തിന്‍റെ ഹ്യദയഭാഗത്ത് അയ്യപ്പന്‍റെ 133 അടി ഉയരത്തിലുള്ള ശില്‍പം നിര്‍മിക്കാന്‍ പദ്ധതി ഒരുങ്ങുകയാണ്. പത്തനംതിട്ട നഗരത്തിലെ പ്രധാന കാഴ്ചയാണ് സമുദ്ര നിരപ്പില്‍ നിന്ന് 400 അടി ഉയരത്തിലുള്ള ചുട്ടിപ്പാറ. ഇവിടെയാണ് ശബരിശന്റെ ശിൽപം സ്ഥാപിക്കുന്നത്. 34 കിലോമീറ്റര്‍ അകലെ നിന്നു വരെ കാണാവുന്ന രീതിയിലാകും ശില്‍പമെന്നാണ് സംഘാടകര്‍ പറയുന്നത്.
ഭഗവാന്റെ യോഗനിദ്രയിലുള്ള ശിൽപത്തിന്റെ ചുറ്റളവ് 66 മീറ്ററാണ്. തിരുവനന്തപുരം ആഴിമലയിൽ ശിവപ്രതിമ നിർമിച്ച ദേവദത്തനാണ് ശിൽപി. 32 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നാലര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം. 3 കോടിയാണ് അയ്യപ്പന്റെ ശിൽപത്തിന് മാത്രമായി ചെലവ് പ്രതീക്ഷിക്കുന്നത്.
അയ്യപ്പന്റെ ജനനം മുതൽ ശബരിമലയിൽ കുടികൊള്ളുന്നത് വരെയുള്ള ചരിത്രം ഉൾപ്പെടുത്തിയ മ്യൂസിയവും പദ്ധതിയിലുണ്ട്. ജടായുപ്പാറ മാതൃകയിലാണ് മ്യൂസിയം. പന്തളം കൊട്ടാരത്തിന്റെ മാതൃക, പൂങ്കാവനത്തിന്റെയും പമ്പ, അഴുതാ നദികളുടെയും വിവരണങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാകും. ചുട്ടിപ്പാറയിലേക്കുളള പാതയും പഴനി മാതൃകയിൽ റോപ്‌വേയും നിർമിക്കും.
അയ്യപ്പ ശിൽപത്തിന്റെ ചിത്രം എടുത്ത ശേഷം തിരിച്ചു നോക്കിയാൽ മാളികപ്പുറത്തമ്മയുടെ രൂപം കാണാവുന്ന തരത്തിലാണ് ശിൽപമെന്ന് ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരി മോക്ഷഗിരി മഠം ഡോ.രമേഷ് ശർമ പറഞ്ഞു. പദ്ധതിക്കാവശ്യമായ പണം നൽകാൻ നിരവധി അയ്യപ്പ ഭക്തർ മുന്നോട്ട് വന്നിട്ടുള്ളതായും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകുന്ന രമേഷ് ശർമ പറഞ്ഞു