ഗുരുസ്തുതി ചൊല്ലുമ്പോള്‍ മുഖ്യമന്ത്രി ‍ എഴുന്നേ‍ക്കാതിരുന്നതിൽ വിവാദം;

0
66

കണ്ണൂർ: ശ്രീനാരായണ കോളേജില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങില്‍ ഗുരുസ്തുതി ചൊല്ലുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുന്നേറ്റ് നില്‍ക്കാതിരുന്നതിനെച്ചൊല്ലി വിവാദം. പ്രാർഥനയ്ക്കായി അറിയിപ്പു മുഴങ്ങിയപ്പോൾ ആദ്യം എഴുന്നേൽക്കാനൊരുങ്ങിയ മുഖ്യമന്ത്രി ഗുരുവന്ദനമാണെന്ന് അറിഞ്ഞതോടെ അവിടെ തന്നെ ഇരിക്കുകയായിരുന്നെന്നാണ് ആരോപണം.

സ്ഥലം എം.എല്‍.എ. രാമചന്ദ്രന്‍ കടന്നപ്പള്ളി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രി തടഞ്ഞതും ചര്‍ച്ചയായി. മുഖ്യമന്ത്രി ഗുരുനിന്ദ നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ്, ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

ഗുരുർബ്രഹ്മാ ഗുരുർവിഷ്ണുഃ എന്നു തുടങ്ങുന്ന ഗുരുഗീതയാണു വേദിയിൽ ചൊല്ലിയത്. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ഉള്‍പ്പെടെ വേദിയിലുള്ളവരെല്ലാം എഴുന്നേറ്റ് നിന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി എഴുന്നേൽ‌ക്കാൻ ശ്രമിച്ചിട്ട് തിരിച്ചിരിക്കുകയായിരുന്നു.

മുഖ്യമന്ത്രി ഗുരുവിനോട് അനാദരം കാണിച്ചതായി സാമൂഹികമാധ്യമങ്ങളില്‍ ചിലര്‍ വിമര്‍ശനമുയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുവേദിയിലും പ്രാര്‍ഥനാസമയങ്ങളിൽ എഴുന്നേറ്റ് നിൽക്കാറില്ലെന്ന് വിവാദത്തിന് മറുപടികൾ ഉയർന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി മാപ്പു പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആവശ്യപ്പെട്ടു.

ശ്രീനാരായണഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തിനോടുപോലും മുഖ്യമന്ത്രി എന്തിനാണ് ഇത്ര ധാര്‍ഷ്ട്യംകാട്ടുന്നതെന്ന് സുധാകരന്‍ ചോദിച്ചു. ഗുരുനിന്ദ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തനിനിറം വ്യക്തമാക്കിയെന്ന് വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ആവശ്യം വരുമ്പോൾ ഗുരുദർശനങ്ങളെയും ശ്രീനാരായണീയരെയും വാഴ്ത്തുന്ന മുഖ്യമന്ത്രി തരംപോലെ ഇകഴ്ത്തലും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here