ദോഹ • രണ്ടു മിനിറ്റിനിടെ ഇരട്ടഗോളുമായി കിലിയൻ എംബപെ തകർത്തടിച്ചതോടെ, ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ അർജന്റീനയ്‌ക്കെതിരെ ഫ്രാൻസിന്റെ രാജകീയ തിരിച്ചുവരവ്. ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്ന അർജന്റീനയ്‌ക്കെതിരെ 80, 81 മിനിറ്റുകളിലായിരുന്നു എംബപെയിലൂടെ ഫ്രാൻസിന്റെ മറുപടി ഗോളുകൾ. ഇതിൽ ആദ്യ ഗോൾ പെനൽറ്റിയിൽനിന്നായിരുന്നു. നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിനുശേഷം ആദ്യമായി അർജന്റീനയുടെ പ്ലേയിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി മിന്നും പ്രകടനം പുറത്തെടുത്ത എയ്ഞ്ചൽ ഡി മരിയയുടെ മികവിലാണ് അർജന്റീന ആദ്യപകുതിയിൽ ലീഡു നേടിയത്. ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിനു വഴിയൊരുക്കിയും, പിന്നാലെ രണ്ടാം ഗോൾ നേടിയുമാണ് മരിയ തിളങ്ങിയത്. ഇരട്ടഗോളോടെ, മെസ്സിയെ മറികടന്ന് ഖത്തർ ലോകകപ്പിലെ ടോപ് സ്കോറർമാർക്കുള്ള പോരാട്ടത്തിൽ ഏഴു ഗോളുമായി എംബപെ മുന്നിലെത്തി