വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. കുന്നംകുളം ആനായിക്കല്‍ പ്രണവ് സി.സുഭാഷാണ് അറസ്റ്റിലായത്. ഇയാള്‍ ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനുമാണ്. എറണാകുളത്തു താമസിക്കുന്ന മലപ്പുറം സ്വദേശിയായ യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
താന്‍ ഗര്‍ഭിണിയാണെന്ന വിവരം പ്രണവിനെ അറിയച്ചതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ദേശിച്ച് ഒഴിഞ്ഞു മാറിയെന്നും വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ താന്‍ വിവാഹമോചിതനാണെന്ന് തെറ്റിധരിപ്പിച്ച് വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം വീട്ടുകാരെ അറിയിക്കാന്‍ യുവതി പ്രണവിനോട് നിര്‍ദേശിച്ചു. വീട്ടുകാരില്‍ നിന്ന് എതിര്‍പ്പ് ഇല്ലാതെ വന്നതോടെ പ്രണയവുമായി മുന്നോട്ട് പോകാന്‍ യുവതി സമ്മതിക്കുകയായിരുന്നു.
തുടർന്ന്, മുൻ ഭാര്യയുമായുള്ള ചില കേസുകൾ മൂലം വിവാഹം കഴിക്കാൻ തടസമുണ്ടെന്നു പറഞ്ഞു വിവാഹ നടപടിക്രമങ്ങൾ നീട്ടികൊണ്ടുപോകുകയായിരുന്നു. ഇതിനിടെ വിവാഹത്തിൽനിന്ന് പിൻമാറില്ലെന്ന ഉറപ്പിൽ ഒരുമിച്ചു യാത്ര ചെയ്യുകയും താമസിക്കുകയും ശാരീരിക ബന്ധത്തിനു നിർബന്ധിക്കുകയും ചെയ്തു. ഇതു വിശ്വസിച്ചാണ് തന്റെ ഫ്ലാറ്റിൽ ഇടയ്ക്കിടെ താമസിക്കാൻ അനുവദിച്ചതെന്നും യുവതി പറയുന്നു. തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിലും ഫ്ലാറ്റിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
ഇതിനിടെ ഗർഭിണിയാണെന്ന സംശയം തോന്നിയതോടെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചപ്പോള്‍ കുഞ്ഞിനെ ഒഴിവാക്കാനായിരുന്നു പ്രണവിന്‍റെ നിർദേശം. ഇത് അംഗീകരിക്കാതെ വിവാഹം ഉടനെ നടത്തണം എന്ന ആവശ്യം യുവതി മുന്നോട്ടു വച്ചു. എന്നാൽ യുവാവ് അതിനു തയാറായില്ലെന്നു മാത്രമല്ല, വിവാഹത്തിനു വീട്ടുകാർക്കു സമ്മതമല്ല എന്ന കാരണം പറഞ്ഞ് ഒഴിവാക്കാനും ശ്രമിച്ചു. ഗർഭഛിദ്രം നടത്തി പിൻമാറിയില്ലെങ്കിൽ യുവതിക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നായിരുന്നു ഭീഷണിയെന്നും യുവതി പരാതിപ്പെട്ടു.
തുടര്‍ന്ന് യുവതി നടത്തിയ അന്വേഷണത്തിൽ പ്രണവിന് വേറെയും ബന്ധങ്ങൾ ഉണ്ടെന്നു കണ്ടെത്തി. ഇതു മനസിലാക്കിയതോടെയാണു താൻ ബന്ധത്തില്‍ നിന്ന് പിൻമാറിയതെന്നു യുവതി പറയുന്നു. തുടർന്നു പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ വൈദ്യ പരിശോധന നടത്തി മജിസ്ട്രേറ്റ് കോടതി മൊഴി രഹസ്യ രേഖപ്പെടുത്തുകയും ചെയ്തു. പരാതിയിൽ അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.