സിവില് സപ്ലൈസ് കോർപ്പറേഷന്‍റെ സംഭരണ കേന്ദ്രത്തിൽ നിന്ന് റേഷൻ കുത്തരിയും ഗോതമ്പും മോഷ്ടിച്ചു കടത്തിയതിന് സപ്ലൈകോ ജീവനക്കാരൻ ഉൾപ്പെടെ നാലുപേർ പിടിയിൽ. മാവേലിക്കര തട്ടാരമ്പലം സംഭരണകേന്ദ്രത്തിലെ സീനിയർ അസിസ്റ്റന്‍റ് (ഗ്രേഡ്-2) തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര അശ്വനി വീട്ടിൽ രാജു, വാതിൽപ്പടി റേഷൻവിതരണ കേന്ദ്രം നടത്തുന്ന ഹരിപ്പാട് ചെറുതന പണിക്കർ വീട്ടിൽ സന്തോഷ് വർഗീസ്, ചെറിയനാട് കിഴക്കുംമുറി പ്ലാന്തറയിൽ ജോസഫ് സുകു, മിനിലോറി ഡ്രൈവർ ഹരിപ്പാട് മണ്ണാറശാല നക്രാത്ത് കിഴക്കതിൽ വിഖിൽ എന്നിവരെയാണ് മാവേലിക്കര പോലീസ് പിടികൂടിയത്.
ചെങ്ങന്നൂർ താലൂക്കിലെ റേഷൻ കടകളിൽ വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നത് തട്ടാരമ്പലത്തെ സംഭരണകേന്ദ്രത്തിലാണ്. 40 ചാക്ക് അരി, 20 ചാക്ക് ഗോതമ്പ്, ഇവ കടത്താനുപയോഗിച്ച ലോറി, ടെംബോവാൻ എന്നിവയും പിടിച്ചെടുത്തു.
സപ്ലൈകോ വിജിലൻസ് വിഭാഗം ഗോഡൗണിലെ നീക്കിയിരിപ്പ് പരിശോധിച്ചുവരികയാണ്. റിപ്പോർട്ട് ലഭിക്കുന്നതോടെ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ഭക്ഷ്യധാന്യങ്ങൾ മോഷ്ടിച്ചതിനും ഉദ്യോഗസ്ഥൻ അധികാര ദുര്‍വിനിയോഗം നടത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്.