വിശാഖപട്ടണം: അമ്മയെ കടന്നുപിടിച്ച യുവാവിനെ 23 കാരൻ കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു. വിശാഖപട്ടണം അല്ലിപുരം സ്വദേശി ജി. ശ്രീനു(45)വിനെയാണ് പ്രസാദ് എന്ന യുവാവ് കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കേസിൽ പ്രസാദ്, അമ്മ ഗൗരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.പ്രസാദിന്റെ അമ്മ ഗൗരിയെ ശ്രീനു ശല്യപ്പെടുത്തിയതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. വീട്ടുജോലിക്കാരിയാണ് ഗൗരി. സമീപത്തെ വീടുകളിൽ ജോലി ചെയ്താണ് ഗൗരിയും മകനും ജീവിച്ചിരുന്നത്. ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ മദ്യപിച്ചെത്തിയ പെയിന്റിങ് തൊഴിലാളിയായ ശ്രീനു ഇവരോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
കയ്യിൽ കയറി വലിച്ചിഴക്കുകയും ചെയ്തു. ഇതേ തുടർന്ന് ശ്രീനിയും ഗൗരിയും തമ്മിൽ തർക്കമുണ്ടാകുകയും നാട്ടുകാർ ഇടപെട്ട് ഇരുവരെയും അനുനയിപ്പിച്ച് പറഞ്ഞുവിടുകയും ചെയ്തു. വീട്ടിലെത്തിയ ഗൗരി മകനോട് വിവരം പറഞ്ഞതോടെ പ്രസാദ് ഉടനെ ശ്രീനിയെ തിരക്കി ഇറങ്ങുകയായിരുന്നു. ഇഷ്ടിക കൊണ്ടാണ് ശ്രീനിയുടെ തലയ്ക്കടിച്ചത്. ശ്രീനി കൊല്ലപ്പെട്ടതോടെ പ്രസാദും ഗൗരിയും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പോലീസ് അന്വേഷണത്തിലാണ് പിന്നീട് ഇവരെ കണ്ടെത്തിയത്.
കടയിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിൽനിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. ഇവർ തമ്മിൽ നേരത്തെ വൈരാഗ്യമൊന്നും ഇല്ലെന്നും പ്രസാദിന്റെ അമ്മയെ ശല്യപ്പെടുത്തിയതാണ് പ്രകോപനമായതെന്നും പൊലീസ് പറഞ്ഞു.