സൂറിച്ച്: യൂറോപ്പിലെ മികച്ച താരത്തിനുള്ള യുവേഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം റയൽ മാഡ്രിഡിന്‍റെ കരീം ബെൻസേമയ്ക്ക്. റയലിനെ ലാ ലിഗ, ചാമ്പ്യൻസ് ലീഗ് വിജയങ്ങളിലെത്തിച്ച നേട്ടമാണ് ബെൻസേമയെ പുരസ്കാരത്തിന് അർഹനാക്കിയത്. ബാഴ്സലോണയുടെ അലക്സിയ പുറ്റിയസ് മികച്ച വനിതാ താരം.
പ്രതിരോധപ്പൂട്ടുകളെ കീറിമുറിച്ച ബെൻസേമയുടെ ബൂട്ടുകളാണ് കഴിഞ്ഞ സീസണിൽ റയലിനെ ചാമ്പ്യൻസ് ലീഗിന്‍റെ ഉന്നതിയിലെത്തിച്ചത്. ഫ്രഞ്ച് താരം 15 തവണ എതിരാളികളുടെ വലകുലുക്കിയിരുന്നു. പതിനാലാം ചാമ്പ്യൻസ് ലീഗും ലാ ലിഗയും റയലിന്‍റെ ഷെൽഫിലെത്തിച്ച ബെൻസേമ ടീമിനെ സൂപ്പർകപ്പിൽ ജേതാക്കളാക്കുന്നതിലും നിർണായകമായി. സഹതാരവും ഗോൾകീപ്പറുമായ കോത്വ, മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡിബ്രുയിൻ എന്നിവരെ മറികടന്നാണ് ബെൻസേമയുടെനേട്ടം.
ബാഴ്സലോണയുടെ അലക്സിയ പുറ്റിയസ് ആണ് മികച്ച വനിതാ താരം. ഇതോടെ തുടർച്ചയായി രണ്ട് തവണ നേട്ടത്തിലെത്തുന്ന ആദ്യ താരമായി അലക്സിയ. മികച്ച പരിശീലകനുള്ള പുരസ്‌കാരം റയൽ മാഡ്രിഡിന്‍റെ കാർലോ ആഞ്ചലോട്ടി സ്വന്തമാക്കി. സിറ്റിയുടെ പെപ് ഗ്വാർഡിയോള, ലിവര്‍പൂളിന്‍റെ യുർഗൻ ക്ലോപ്പ് എന്നിവരെയാണ് ആഞ്ചലോട്ടി മറികടന്നത്.