ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ ഇന്ന് വിരമിക്കും. നിരവധി കേസുകളില്‍ സുപ്രധാന വിധികള്‍ പുറപ്പെടുവിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ ദിവസവും ബിൽക്കിസ് ബാനോ കേസിലെ 11 കുറ്റവാളികളെ വെറുതെ വിട്ടതിനെതിരായ ഹർജിയും പെഗാസസ് ചാരസോഫ്റ്റ് വെയർ വിഷയത്തിലെ വിദഗ്ധ സമിതി റിപ്പോർട്ടും ഉള്‍പ്പടേയുള്ള നിരവധി കേസുകളാണ് പരിഗണിച്ചത്. ജുഡീഷ്യറിയിലെ ഒഴിവുകൾ നികത്താത്തതും ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്താത്തതുമാണ് രാജ്യത്ത് കേസുകൾ കെട്ടിക്കിടക്കുന്നതിന് പ്രധാന കാരണമെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിന്ന ഒരു ന്യായാധിപന്‍ കൂടിയാണ് രമണ.
2021 ഏപ്രിൽ 24-ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ പിൻഗാമിയായി അധികാരമേറ്റ ഇന്ത്യയുടെ 48-ാമത് ചീഫ് ജസ്റ്റിസാണ് രമണ. സുപ്രീം കോടതിയിലായിരുന്ന കാലത്ത് അദ്ദേഹം 657 ബെഞ്ചുകളുടെ ഭാഗമാകുകയും 174 വിധിന്യായങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്.