തൊടുപുഴ • കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഇൻസ്പെക്ടർ തൊടുപുഴ ഡിപ്പോയ്ക്ക് സ്വന്തം. ഡിപ്പോയിലെ സ്‌റ്റേഷൻ മാസ്റ്ററായ കെ.ആർ.രോഹിണിയാണ് (49) ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ച് പുതിയ ചുമതലയേൽക്കാൻ ഒരുങ്ങുന്നത്. തിങ്കളാഴ്ച പുനലൂർ ഡിപ്പോയിൽ ഇൻസ്പെക്ടറായി രോഹിണി ചുമതലയേൽക്കും. കെഎസ്ആർടിസിയിലെ കാൽനൂറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിൽ 20 വർഷവും കണ്ടക്ടറായി ജോലി ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിണി പുതിയ തസ്തികയിലേക്ക് പോകുന്നത്.
വനിതകൾ കാര്യമായി കണ്ടക്ടർ ജോലിക്ക് എത്താത്ത കാലത്താണ് രോഹിണി നിയമിതയായത്. പുതുപ്പള്ളി സ്വദേശിയായ രോഹിണി 1997ലാണ് പിഎസ്‌സി മുഖേന കെഎസ്ആർടിസിയിൽ കണ്ടക്ടർ തസ്തികയിൽ നിയമിതയാകുന്നത്. 20 വർഷത്തിനു ശേഷം 2017ൽ പിറവം ഡിപ്പോയിൽ സ്‌റ്റേഷൻ മാസ്റ്ററായി സ്ഥാനമേറ്റു. മുൻപ് വിവിധ ഡിപ്പോകളിൽ സ്റ്റേഷൻ മാസ്റ്ററുടെ താൽക്കാലിക ചുമതല വഹിച്ചിരുന്നു.
ഈ ജോലിയുടെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ രോഹിണി കൃത്യമായി ചെയ്തു. കണ്ടക്ടർ ജീവിതത്തിനിടയിലും പിന്നീടുള്ള സർവീസ് കാലയളവിലും കയ്പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് രോഹിണി പറയുന്നു. പുതുപ്പള്ളി കളത്തിൽപറമ്പിൽ പരേതനായ രാമന്റെയും ചിന്നമ്മയുടെയും മകളാണ്. വഴിത്തല പാറ കണിയാംപറമ്പിൽ കെ.ആർ.സുരേഷാണ് ഭർത്താവ്. മക്കൾ: സ്കൂൾ വിദ്യാർഥികളായ കാർത്തിക, കൃഷ്ണ.