കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വിജയ ഫലങ്ങൾക്ക് പിന്നാലെ പി ടിയെ കാണാൻ ഉമാ തോമസ് എത്തി.ഉപ്പുതോട് സെന്റ് തോമസ് ദേവാലയത്തിലുള്ള പി ടി തോമസിന്റെ കല്ലറയ്ക്ക് മുന്നിൽ എത്തിയാണ് ഉമാ തോമസ് പ്രാർത്ഥിച്ചത്.
തൃക്കാക്കരയുടെ ജനവിധി ഉമ്മയുടെ കണ്ണീരിലൂടെ പിടിയെ അറിയിക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ പി ടിയെ കാണാൻ എത്തുമെന്ന് ഉമാ തോമസ് ഇതിനു മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപ്പുതോട്ടിലെത്തി പിടിയെ കണ്ടത്.
എനിക്ക് ലഭിച്ച വിജയം പി ടിയ്ക്ക് സമർപ്പിക്കാനാണ് താൻ ഉപ്പുതോട്ടിൽ എത്തിയതെന്നായിരുന്നു ഉമ തോമസിന്റെ ആദ്യ പ്രതികരണം. പിടിയുടെ വികസന സ്വപ്നങ്ങളും രാഷ്ട്രീയ നിലപാടുകളും തുടരാനാണ് താൻ ആഗ്രഹിക്കുന്നത്.
തന്നെ നയിക്കുന്നത് പി ടി തോമസാണ്. അദ്ദേഹമാണ് മാർഗദീപമെന്നും മാധ്യമങ്ങളോട് ഉമാ തോമസ് വെളിപ്പെടുത്തി. തന്റെ നിലപാടുകൾ ആരുടെ മുന്നിലും തുറന്നു പറയാൻ തനിക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഇല്ല. പറയാനുള്ളത് എവിടെയാണെങ്കിലും പറയുമെന്നും ഉമാ തോമസ് വ്യക്തമാക്കി. അതേസമയം, ഇടുക്കി ബിഷപ്പ് മാർ ജോർജ് നെല്ലിക്കുന്നേലിനെ സന്ദർശിക്കാനുള്ള അനുമതിയും തേടിയിരുന്നു ഉമാ തോമസ്.