കണ്ണൂർ: കൃഷി വകുപ്പിന് കീഴിലുള്ള ബയോ റിസോഴ്‌സ് ആന്റ് അഗ്രികള്‍ച്ചറര്‍ റിസര്‍ച്ച് സെന്റര്‍ അക്കാദമിക്ക് കോംപ്ലക്‌സിന്റെയും ഹോസ്റ്റല്‍ കോംപ്ലക്സിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പാട്യം, മൊകേരി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ നവോദയകുന്നില്‍ ആറ് ഏക്കറോളം സ്ഥലത്ത് ആറരക്കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
സെന്റര്‍ വിപുലീകരിക്കുന്നതിനായി എട്ട് കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആഗ്രോ പ്രോസസ്സിംഗ് ആന്‍ഡ് വാല്യൂ എഡിഷന്‍, ആനിമല്‍ ന്യൂട്രീഷ്യന്‍ ആന്‍ഡ് ഫീഡ് പ്ലാന്റ് ടെക്‌നോളജി എന്നീ കോഴ്‌സുകളാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്.
രണ്ടു കോഴ്‌സുകളിലുമായി 60 കുട്ടികള്‍ക്കാണ് അവസരം ലഭിക്കുക. ഇതോടനുബന്ധിച്ച് പൊതുമേഖലാ സ്ഥാപനമായ കാംകോയുടെ വലിയവെളിച്ചം യൂണിറ്റില്‍ ഇക്കോ ലെപ്പേര്‍ഡ് ടില്ലറിന്റെ നിര്‍മ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. കൃഷിക്ക് അനുയോജ്യമായ ഇക്കോ ലെപ്പേര്‍ഡ് ടില്ലര്‍ നിര്‍മ്മാണ രംഗത്തേക്കാണ് കാംകോ ഇതോടെ ചുവട് വെച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് ഉല്‍പാദനക്ഷമത കൂട്ടാന്‍ പുതിയ ടില്ലര്‍ ഉപകരിക്കും. ഒരു വര്‍ഷം 500 ടില്ലര്‍ ഉല്‍പാദിപ്പിക്കാനാണ് കാംകോ ലക്ഷ്യമിടുന്നത്.
മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. കാംകോയുടെ വലിയ വെളിച്ചം യൂനിറ്റില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ പി ബാലചന്ദ്രന്‍ ഇക്കോ ലെപ്പേര്‍ഡ് ടില്ലറിന്റെ ലോഞ്ചിങ്ങ് നിര്‍വ്വഹിച്ചു. മന്ത്രി വി എസ് സുനില്‍ കുമാര്‍ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം യു പി ശോഭ, ജില്ലാ പഞ്ചായത്ത് അംഗം ഉഷ രയരോത്ത്, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്‍ ഷീല, കൂത്തുപറമ്പ് നഗരസഭധ്യക്ഷ വി സുജാത ടീച്ചര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി ബാലന്‍, എന്‍ വി ഷിനിജ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റോജ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി കെ രാംദാസ്, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.