ഒന്നാം സമ്മാനം ലഭിച്ചയാൾക്ക് 7.56 കോടി രൂപയാണ്, ഏജന്റിന്റെ കമ്മിഷനും നികുതിയും കിഴിച്ച ശേഷം ലഭിക്കുക.
തിരുവനന്തപുരം/കൊല്ലം: കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ കൊല്ലം ആര്യങ്കാവിലെ ഭരണി ലക്കി ഏജൻസി വഴി വിറ്റ XG 358753 എന്ന മ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്–പുതുവത്സര ബംപർ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് ആര്യങ്കാവിൽ വിറ്റ ടിക്കറ്റിന്. ആരാണ് ആ ഭാഗ്യവാനെന്നതിൽ ഇതുവരെ വ്യക്തതയില്ല.
ആര്യങ്കാവിലെ സബ് ഏജന്റായ തെങ്കാശി സ്വദേശി എം.വെങ്കിടേശ്, തിരുവനന്തപുരത്തെ ലോട്ടറി മൊത്തവ്യാപാരി, പാറശാല എൻഎംകെ ഏജൻസി ഉടമ മുഹമ്മദ് യാസിനിൽ നിന്ന് മൂന്നു തവണയായിട്ടാണ് 1800 ലോട്ടറി ടിക്കറ്റുകൾ വാങ്ങിയത്. ഇവിടെ നിന്നും, ശബരിമല തീർഥാടകരും ആര്യങ്കാവ്ക്ഷേത്രത്തിൽ എത്തിയവരും ടിക്കറ്റെടുത്തിട്ടുണ്ട്. 2010ലെ സമ്മർ ബംപറിൽ 2 കോടി അടിച്ചതും വെങ്കിടേശ് വിറ്റ ടിക്കറ്റിനായിരുന്നു.
തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനാണ്, ഞായറാഴ്ച തിരുവനന്തപുരം ഗോർക്കി ഭവനിൽ നറുക്കെടുത്തത്. ആറു കോടി രൂപ ഒന്നാം സമ്മാനമായ സമ്മർ ബംപർ ടിക്കറ്റിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു.
രണ്ടാം സമ്മാനമായ 50 ലക്ഷം രൂപയുടെയും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപയുടെയും ആറു വീതം ടിക്കറ്റുകളും ഇതോടൊപ്പം നറുക്കെടുത്തു. ക്രിസ്മസ്–പുതുവത്സര ബംപറിന്റെ ആകെ 33 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 32,99,982 ടിക്കറ്റുകൾ വിറ്റു.
12 ടിക്കറ്റുകൾക്കു കേടുപാടുണ്ടായി. ലോട്ടറി വിൽപനയിലൂടെ 77.35 കോടി രൂപയും ജിഎസ്ടി ഇനത്തിൽ 28 % തുകയും സർക്കാരിനു കിട്ടും. ഏജന്റിന്റെ കമ്മിഷനും നികുതിയും കിഴിച്ച ശേഷം ഒന്നാം സമ്മാനം ലഭിച്ചയാൾക്ക് 7.56 കോടി രൂപയാണു ലഭിക്കുക.