നേപ്പാൾ പ്രളയം: 177 ഇന്ത്യക്കാരടക്കം 1400-ലധികം പേരെ കാണാനില്ല; മരണം 390 കവിഞ്ഞു

0
5

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 390 കവിഞ്ഞു. വിദേശികളും സ്വദേശികളുമായി 1400ലധികം പേരെ കാണാതായിട്ടുണ്ട്. ഇതിൽ നേപ്പാൾ ഭാഗത്തുനിന്ന് കാണാതായ 826 വിദേശികളിൽ 177 ഇന്ത്യക്കാരും, 90 അമേരിക്കക്കാരും, 34 ബ്രിട്ടീഷുകാരും, 25 കാനഡക്കാരും ഉൾപ്പെടുന്നു. തിബറ്റ് ഭാഗത്ത് 260 വിദേശികളടക്കം 558 പേരെ കാണാതായിട്ടുണ്ട്. നേപ്പാളിലും തിബറ്റിലുമായി 390-ലധികം ആളുകൾ മരിച്ചു.

അതെസമയം നേപ്പാളിൽ ഭീഷണിയുടെ സാഹചര്യം തുടരുകയാണ്. നേപ്പാൾ-തിബറ്റ് അതിർത്തിയിൽ മഴ അതിശക്തമാണ്. പല നദികളും തടാകങ്ങളും കരകവിഞ്ഞിരിക്കുന്നു. തോഗ്യാൽ, പുരുപ്കിയാങ്സാങ്ബു, നദികളുടെ സംഗമസ്ഥാനത്തെ ഒരു തടാകം കവിഞ്ഞൊഴുകുന്നത് ആശങ്കയായിട്ടുണ്ട്. ഈ തടാകം എപ്പോൾ വേണമെങ്കിലും പൊട്ടാമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 72 മണിക്കൂറിനിടയിൽ തടാകത്തിന്റെ തടയണ പൊട്ടിയേക്കാമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്.

അടുത്ത കുറച്ചു ദിവസത്തേക്ക് മേഖലയിൽ മഴയുടെ കാഠിന്യം തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് നിലവിലുണ്ട്. പല മേഖലകളിലും രക്ഷാപ്രവർത്തനം അസാധ്യമാണ്. യാത്രാമാർഗങ്ങളെല്ലാം തടസ്സപ്പെട്ട മേഖലകളുണ്ട്. ഇവിടങ്ങളിലേക്ക് രക്ഷാ പ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. ആശയവിനിമയ മാർഗങ്ങളെല്ലാം തടസ്സപ്പെട്ടതിനാൽ എന്താണ് അവിടങ്ങളിൽ സ്ഥിതിയെന്നും വ്യക്തമല്ല.

ഹിമാലയൻ മേഖലയിലുണ്ടായ ഹിമാനികളുടെ വൻ തകർച്ചയാണ് പ്രതിസന്ധിക്ക് കാരണം. നേപ്പാൾ-ചൈന അതിർത്തിയിലെ രസുവാഗധിക്ക് 20 കിലോമീറ്റർ വടക്കുകിഴക്കായി ലെൻഡെ നദിയിലേക്ക് വൻതോതിൽ ഹിമപാതവും പാറയിടിച്ചിലും ഉണ്ടായതിനെ തുടർന്നാണ് വലിയ അളവിൽ ചെളിയും വെള്ളവും കുത്തിയൊഴുകിയെത്തി മിന്നൽ പ്രളയം ഉണ്ടായത്.

പുതിയ തടാകങ്ങൾ ആശങ്കയാകുന്നു

സ്ഥലത്ത് ചെളിയും വെള്ളവും പാറക്കല്ലുകളും ശക്തമായി ഒഴുകുകയാണ്. അതിർത്തിക്ക് ഇരുവശത്തുമായി അവശിഷ്ടങ്ങളും മണ്ണും അടിഞ്ഞുകൂടി നദികൾ തടസ്സപ്പെട്ട് രണ്ട് പുതിയ തടാകങ്ങൾ കൂടി രൂപപ്പെട്ടിട്ടുണ്ട്. ഇവ കരകവിഞ്ഞ് ഒഴുകുന്നതും ഭീഷണിയായിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നതിനാൽ ഈ പതിയ കെട്ടുകൾ തകർന്നേക്കാമെന്ന മുന്നറിയിപ്പ് നേപ്പാൾ ദുരന്തനിവാരണ സേന നൽകിയിട്ടുണ്ട്.

ചൈന-നേപ്പാൾ അതിർത്തിയിലെ ലെൻഡെ നദിയിൽ ഏകദേശം 0.11 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഒരു കൃത്രിമ തടാകം രൂപപ്പെട്ടതായി ചൈന അറിയിക്കുന്നു. ഈ തടാകത്തിലെ ജലനിരപ്പ് ഉയരുന്നതായും അത് ഏതുസമയത്തും പൊട്ടാൻ സാധ്യതയുണ്ടെന്നും നേപ്പാളിലെയും ചൈനയിലെയും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

രക്ഷാപ്രവർത്തനം നടന്നുവരുന്നുണ്ട്. നേപ്പാൾ സേന ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് നൂറിലധികം ആളുകളെ രക്ഷപ്പെടുത്തി. ത്രിശൂലി ജലവൈദ്യുത പദ്ധതി കേന്ദ്രങ്ങളിൽ കുടുങ്ങിയവരെയും മാറ്റിയിട്ടുണ്ട്. ചൈനീസ് പ്രീമിയർ ലി ക്യാങ്, ഗൈറോങ് മേഖലയിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. 500-ലധികം സൈനികരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. നേപ്പാളിലെ അടിസ്ഥാനസൗകര്യങ്ങൾ വലിയ തോതിൽ തകർന്നിരിക്കുകയാണ്. ഡസൻ കണക്കിന് പാലങ്ങൾ തകർന്നു. കിലോമീറ്ററുകളോളം റോഡുകളും പൂർണ്ണമായി നശിച്ചു.

അടിയന്തര വൈദ്യസഹായത്തിനും താൽക്കാലിക പാർപ്പിടങ്ങൾ നിർമിക്കാനുമായി ഐക്യരാഷ്ട്രസഭ 2 ദശലക്ഷം ഡോളർ അനുവദിച്ചിട്ടുണ്ട്. ദുരന്തബാധിതരായ 93,000 ആളുകളെ സഹായിക്കാനായി 31 ദശലക്ഷം ഡോളറിന്റെ അടിയന്തര ഫണ്ടിനായി റെഡ് ക്രോസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here