ഫൈനലിലെ തല്ലുകേസ്; അർജന്‍റീനയ്ക്ക് 3.64 കോടി പിഴ,

0
6

ന്യൂയോർക്ക്: ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷമുണ്ടായ കൈയാങ്കളിയിലും മറ്റ് അച്ചടക്ക ലംഘനങ്ങളിലും അർജന്‍റീന ഫുട്ബോൾ അസോസിയേഷനും കളിക്കാർക്കുമെതിരെ കടുത്ത അച്ചടക്ക നടപടികളുമായി ഫിഫ. ഫുട്ബോൾ അസോസിയേഷന് 3,21,000 യുഎസ് ഡോളർ (ഏകദേശം 3.64 കോടി രൂപ) പിഴ ചുമത്തി.

കൂടാതെ, അർജന്‍റീനയിൽ നടക്കാനിരിക്കുന്ന അടുത്ത ഹോം മത്സരത്തിൽ സ്റ്റേഡിയത്തിൽ സാധാരണ കപ്പാസിറ്റിയുടെ പകുതി (50 ശതമാനം) കാണികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും ഫിഫ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരെയുള്ള സെമിഫൈനൽ വിജയത്തിന് ശേഷം അർജന്‍റീന താരങ്ങൾ ഉയർത്തിയ രാഷ്ട്രീയ സ്വഭാവമുള്ള ബാനറാണ് പിഴശിക്ഷയിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്ന്. “ലാസ് മാൽവിനാസ് സൺ അർജന്‍റീനാസ്” (ഫോക്‌ലാൻഡ് ദ്വീപുകൾ അർജന്‍റീനയുടേതാണ്) എന്നെഴുതിയ ബാനറാണ് താരങ്ങൾ പ്രദർശിപ്പിച്ചത്.

എന്നാൽ പിഴ തുകയിൽ 1,00,000 യുഎസ് ഡോളറും സ്റ്റേഡിയം കപ്പാസിറ്റിയിലെ അധിക നിയന്ത്രണങ്ങളും ഒരു നിരീക്ഷണ കാലയളവിലേക്ക് ഫിഫ തൽക്കാലം സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. കൂടാതെ പിഴ തുകയിൽ നിന്നുള്ള മറ്റൊരു 1,00,000 യുഎസ് ഡോളർ വിവേചന വിരുദ്ധ പരിപാടികൾക്കായി നിക്ഷേപിക്കാനും ഫിഫ നിർദ്ദേശിച്ചു.

താരങ്ങൾക്കും സ്റ്റാഫിനുമുള്ള ശിക്ഷകൾ

ഫൈനൽ മത്സരത്തിന് ശേഷമുണ്ടായ സംഘർഷത്തിൽ പങ്കാളികളായ അർജന്‍റീനൻ സംഘത്തിലെ നാല് പേർക്കും ഒരു സ്‌പാനിഷ് താരത്തിനുമാണ് ഫിഫ വിലക്കും പിഴയും ഏർപ്പെടുത്തിയത്.

  • ലിയാൻഡ്രോ പരേഡെസ്: 10 മത്സരങ്ങളിൽ വിലക്കും 90,000 യുഎസ് ഡോളർ പിഴയും.
  • നഹുവൽ മോളിന: 7 മത്സരങ്ങളിൽ വിലക്കും 90,000 യുഎസ് ഡോളർ പിഴയും.
  • റോബർട്ടോ അയ്യാല (അസിസ്റ്റന്‍റ് കോച്ച്): 3 മത്സരങ്ങളിൽ വിലക്കും 30,000 യുഎസ് ഡോളർ പിഴയും.
  • തിയാഗോ അൽമാഡ: 1 മത്സരത്തിൽ വിലക്കും 30,000 യുഎസ് ഡോളർ പിഴയും.
  • പാബ്ലോ മാർട്ടിൻ പീസ് ഗാവിര – ഗാവി (കളിക്കാരൻ): 1 മത്സരത്തിൽ വിലക്കും 30,000 യുഎസ് ഡോളർ പിഴയും.

ലോകകപ്പ് ഫൈനലിന് ശേഷം സംഭവിച്ചത് എന്ത്?

ജൂലൈ 19-ന് നടന്ന ഫൈനലിൽ സ്പെയിൻ ലോകകിരീടം നേടിയതിന് പിന്നാലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സ്‌പാനിഷ് താരങ്ങൾ തങ്ങളുടെ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ അർജന്‍റീന മിഡ്‌ഫീൽഡർ ലിയാൻഡ്രോ പരേഡെസ് സ്‌പാനിഷ് ഡിഫെൻഡർ എറിക് ഗാർഷ്യയെ സമീപിക്കുകയായിരുന്നു. പരേഡെസ് ഗാർഷ്യയുമായി ശാരീരികമായി ഉരസുകയും ഇത് പെട്ടെന്ന് തന്നെ ഇരുവർക്കുമിടയിലെ വലിയ വാക്കുതർക്കമായി മാറുകയും ചെയ്‌തു.

ഈ സമയം ഗാവി രംഗത്തെത്തുകയും തന്‍റെ സഹതാരവും പരേഡെസും തമ്മിലുള്ള തർക്കം കൂടുതൽ വഷളാകാതിരിക്കാൻ കാര്യങ്ങൾ ശാന്തമാക്കാൻ ശ്രമിക്കുകയും ചെയ്‌തു. എന്നാൽ ദേഷ്യം അടക്കാനാവാത്ത പരേഡെസ് ഗാവിക്ക് നേരെ നീങ്ങി. ഈ സമയം അർജന്‍റീന ഫോർവേഡ് തിയാഗോ അൽമാഡ ഇടപെട്ട് ഗാവിയെ പിന്നോട്ട് തള്ളി മാറ്റുകയും പരേഡെസ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കുന്നത് തടയാൻ ശ്രമിക്കുകയും ചെയ്‌തു. എന്നാൽ മൈതാനത്ത് സംഘർഷം വീണ്ടും വഷളാവുകയും, ഒടുവിൽ പരേഡെസ് ഗാവിയുടെ മുഖത്തടിക്കുകയുമായിരുന്നു. ഇതോടെ ഇരുടീമിലെയും കൂടുതൽ കളിക്കാർ രംഗത്തെത്തുകയും മൈതാനം വലിയ കൈയാങ്കളിക്ക് വേദിയാവുകയുമായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം ടെലിവിഷൻ ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here