ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ മികച്ച പ്രകടനം കാഴ്‌ചവച്ച ഇന്ത്യൻ മെഡൽ ജേതാക്കളുടെ വിജയം വരും തലമുറയിലെ കായികതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌കോട്ട്‌ലൻഡിൽ നിന്ന് മടങ്ങിയെത്തിയ കോമൺവെൽത്ത് ടീമുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.
“ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിലെ നമ്മുടെ മികച്ച മെഡൽ ജേതാക്കൾക്ക് 7 ലോക് കല്യാൺ മാർഗിൽ ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ഗെയിംസിനിടയിലെ അവരുടെ അനുഭവങ്ങൾ ഞാൻ ചോദിച്ചറിഞ്ഞു. അസാധാരണമായ പ്രകടനത്തിലൂടെ അവരോരുത്തരും നമ്മുടെ രാജ്യത്തിന്‍റെ അഭിമാനം ഉയർത്തിയിരിക്കുകയാണ്. ഇവരുടെ വിജയം അനേകം യുവാക്കൾക്ക് കായികരംഗത്തേക്ക് കടന്നുവരാൻ പ്രചോദനമാകും,” പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.
ഗുസ്‌തി, ബാഡ്‌മിന്‍റണ്‍, ടേബിൾ ടെന്നീസ്, ഹോക്കി, ഷൂട്ടിംഗ് തുടങ്ങിയ ഇന്ത്യക്ക് സാധാരണയായി കൂടുതൽ മെഡലുകൾ സമ്മാനിക്കാറുള്ള പ്രധാന മത്സരങ്ങൾ ഇത്തവണത്തെ ഗെയിംസിൽ ഒഴിവാക്കിയിരുന്നു. ചുരുക്കപ്പെട്ട മത്സര ഇനങ്ങൾ മാത്രമുണ്ടായിരുന്നിട്ടും, 13 സ്വർണവും 17 വെള്ളിയും 9 വെങ്കലവുമടക്കം ആകെ 39 മെഡലുകളുമായി മെഡൽ പട്ടികയിൽ നാലാം സ്ഥാനം നിലനിർത്താൻ ഇന്ത്യക്ക് കഴിഞ്ഞു. ചടങ്ങിൽ വച്ച് പ്രധാനമന്ത്രി കായികതാരങ്ങളുമായി വിശദമായ സംഭാഷണം നടത്തി.
ഗെയിംസിൽ ഇന്ത്യൻ ബോക്‌സിംഗ് ടീം തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തത്. ഏഴ് സ്വർണവും മൂന്ന് വെള്ളിയും ഉൾപ്പെടെ 10 മെഡലുകളാണ് റിംഗിൽ നിന്ന് ഇന്ത്യ സ്വന്തമാക്കിയത്. പ്രീതി പവാർ (54 കിലോഗ്രാം), ജാസ്‌മിന്‍ ലംബോറിയ (57 കിലോഗ്രാം), സാക്ഷി ചൗധരി (51 കിലോഗ്രാം), പ്രിയ ഗംഗാസ് (60 കിലോഗ്രാം), അരുന്ധതി ചൗധരി (70 കിലോഗ്രാം), സച്ചിൻ സിവാച്ച് (60 കിലോഗ്രാം), അങ്കുഷ് പംഗൽ (80 കിലോഗ്രാം) എന്നിവരാണ് ഇന്ത്യക്കായി സ്വർണം നേടിയത്. ജാദുമണി സിംഗ് (55 കിലോഗ്രാം), ലവ്‌ലിന ബോർഗോഹെയ്ൻ (75 കിലോഗ്രാം), നരേന്ദർ ബെർവാൾ (90+ കിലോഗ്രാം) എന്നിവർ വെള്ളി മെഡലുകളും സ്വന്തമാക്കി. വനിതാ ബോക്‌സിങ് താരങ്ങളുടെ കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്.
ജൂഡോയിലും അത്ലറ്റിക്‌സിലും റെക്കോർഡ് പ്രകടനം
ജൂഡോയിലും ഇന്ത്യ തങ്ങളുടെ എക്കാലത്തെയും മികച്ച മെഡൽ വേട്ടയ്ക്കാണ് ഗ്ലാസ്‌ഗോയിൽ സാക്ഷ്യം വഹിച്ചത്. 12 ഇനങ്ങളിൽ മത്സരിച്ച ഇന്ത്യ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമടക്കം നാല് മെഡലുകൾ നേടി. 2022-ൽ സ്വർണമില്ലാതെ മൂന്ന് മെഡലുകൾ നേടിയ റെക്കോർഡാണ് ഇന്ത്യ ഇത്തവണ തിരുത്തിയത്. ഖേലോ ഇന്ത്യ താരങ്ങളായ അസ്‌മിത ഡേയും ഹർഷ സിംഗും ഇന്ത്യക്കായി ജൂഡോയിൽ ആദ്യമായി സ്വർണം നേടി ചരിത്രം കുറിച്ചു. കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി അസ്‌മിതയും, ആദ്യ ഇന്ത്യൻ പുരുഷ താരമായി ഹർഷും മാറി.
അത്ലറ്റിക്‌സില്‍ അഞ്ച് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 10 മെഡലുകൾ ഇന്ത്യ നേടി. ഒരു കോമൺവെൽത്ത് ഗെയിംസിൽ രണ്ട് വ്യക്തിഗത മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് താരം എന്ന ചരിത്രനേട്ടം ഗുൽവീർ സിംഗ് സ്വന്തമാക്കി. പുരുഷന്മാരുടെ 10,000 മീറ്ററിൽ വെള്ളിയും 5,000 മീറ്ററിൽ വെങ്കലവുമാണ് ഗുൽവീർ നേടിയത്.







