നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായി നിയമനിർമ്മാണ സഭ രൂപവത്കരിച്ചത് തിരുവതാംകൂറിലാണ്. 1888 മാർച്ച് 30നാണ് എട്ടംഗങ്ങളുള്ള ലെജിസ്ലേറ്റിവ് കൌൺസിലിനു രൂപം നൽകുന്നതായി തിരുവതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമ്മ വിളംബരം പുറപ്പെടുവിക്കുന്നത്. മൂന്നു വർഷമായിരുന്നു കൗൺസിലിന്റെ കാലാവധി. 1888 ഓഗസ്റ്റ് 23ന് തിരുവതാംകൂർ ദിവാന്റെ മുറിയിലാണ് ആദ്യത്തെ ലെജിസ്ലേറ്റിവ് കൌൺസിൽ യോഗം കൂടിയത്.
1888 മുതൽ 1891 വരെയുള്ള ആദ്യ കാലാവധിക്കുള്ളിൽ 32 തവണ കൌൻസിൽ സമ്മേളിച്ചു. കേവലം നിർദ്ദേശങ്ങൾ മാത്രമാണെങ്കിലും സാങ്കേതികാർത്ഥത്തിൽ ഒൻപത് ബില്ലുകൾ പാസാക്കി. ശരിയായ ജനാധിപത്യ സംവിധാനമായി ലെജിസ്ലേറ്റീവ് കൗൺസിലിനെ കണക്കാക്കാനാവില്ലെങ്കിലും ആ വഴിക്കുള്ള ശ്രമമെന്ന നിലയിൽ പ്രാധാന്യമർഹിക്കുന്നു. ഇക്കാലയളവിൽ ഒട്ടേറെ ജനകീയ സമരങ്ങൾക്കും തിരുവിതാംകൂർ വേദിയായി. ഭരണത്തിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി 1891ൽ മലയാളി മെമ്മോറിയൽ എന്ന ചരിത്രപ്രധാനമായ രേഖ ഒപ്പുവയ്ക്കപ്പെട്ടു. 1898ൽ ലെജിസ്ലേറ്റിവ് കൌൻസിലിന്റെ അംഗസംഖ്യ പതിനഞ്ചായി ഉയർത്തി.
ശ്രീമൂലം പ്രജാസഭ: 1904 ആയപ്പോഴേക്കും ‘ശ്രീമൂലം പ്രജാസഭ’ എന്ന പേരിൽ കുറച്ചുകൂടി വിപുലമായ മറ്റൊരു പ്രതിനിധി സഭയ്ക്ക് രാജാവ് രൂപം നൽകി. നൂറംഗങ്ങളുള്ള പ്രജാസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തത് വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ചുരുക്കത്തിൽ ഭുവുടമകളുടെയും വ്യാപാരികളുടെയും പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയായിരുന്നു പ്രജാസഭ. നൂറു രൂപയെങ്കിലും വാർഷിക ഭൂനികുതി ഇനത്തിൽ നൽകുന്ന വ്യാപാരികളെയും 6000 രൂപയ്ക്കു മുകളിൽ വാർഷിക വരുമാനമുള്ള ഭൂവുടമകളെയുമാണ് സഭയിലേക്ക് തിരഞ്ഞെടുത്തിരുന്നത്. ഓരോ താലൂക്കിൽ നിന്നും ഈരണ്ടു പ്രതിനിധികൾ വീതം ജില്ലാ ഭരണാധികാരികൾ നാമനിർദ്ദേശം ചെയ്താണ് പ്രജാസഭാംഗങ്ങളെ തിരഞ്ഞെടുത്തത്.
1905 മെയ് ഒന്നിന് സുപ്രധാനമായ ഒരു വിളംബരത്തിലൂടെ പ്രജാസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങൾക്കു നൽകപ്പെട്ടു. എന്നാൽ ഇവിടെയും വരുമാനവും വിദ്യാഭ്യാസ യോഗ്യതകളുമാണ് വോട്ടവകാശത്തെ നിർണ്ണയിച്ചത്. 50 രൂപയെങ്കിലും വാർഷിക ഭൂനികുതിയായി നൽകുന്നവർക്കും അംഗീകൃത സർവ്വകലാശാലാ ബിരുദധാരികൾക്കുമായിരുന്നു വോട്ടവകാശം. ഇപ്രകാരം വോട്ടവകാശമുള്ളവർ പ്രജാസഭയിലെ 100 അംഗങ്ങളിൽ 77 പേരേ തിരഞ്ഞെടുത്തു. ബാക്കി 23 പേർ നാമനിർദ്ദേശം ചെയ്യപ്പെടുകയായിരുന്നു.
കൌൺസിലിലേക്ക് മത്സരിക്കാൻ പിന്നീടു സ്ത്രീകൾക്ക് അനുവാദം നൽകി. നിവർത്തന പ്രക്ഷോഭത്തെ തുടർന്ന് ഒരുരൂപ കരം തീരുവയുള്ള എല്ലാവർക്കും വോട്ടവകാശം ലഭിച്ചു. 1932ൽ ലെജിസ്ലേറ്റീവ് കൗൺസിലിനെ ഉപരിസഭയും ശ്രീമൂലം പ്രജാസഭയെ അധോസഭയുമാക്കി. 1947ൽ രാജ്യം സ്വാതന്ത്ര്യം നേടിയതോടെ രണ്ടുസഭകളും ഇല്ലാതായി. പകരം പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ 1948ൽ 120 അംഗ തിരുവിതാംകൂർ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി നിലവിൽ വന്നു. ഇതും നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായിരുന്നു. ഇതൊക്കെയാണെങ്കിലും മഹാരാജാവ് തന്നെയായിരുന്നു ഭരണഘടനാ പ്രകാരമുള്ള മേധാവി.
തിരു-കൊച്ചി ലയനം : 1949 ജൂലൈ ഒന്നിന് അയൽ നാട്ടുരാജ്യങ്ങളായ കൊച്ചിയും തിരുവിതാംകൂറും യോജിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നത് ഐക്യകേരളത്തിലേക്കുളള ആദ്യ ചുവടുവെപ്പായി. ലയനത്തിനനുസൃതമായി നിലവിലുണ്ടായിരുന്ന മന്ത്രിസഭ പുന:സംഘടിപ്പിച്ചു.തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ള ആ സ്ഥാനത്തു തുടർന്നു. തിരുവിതാംകൂറിൽനിന്നുള്ള ഏതാനും മന്ത്രിമാരെ ഒഴിവാക്കി കൊച്ചിയിൽനിന്നുള്ള മന്ത്രിമാരെ ഉൾപ്പെടുത്തി. ഇരു സംസ്ഥാനങ്ങളിലെയും മൊത്തം 178 അംഗങ്ങൾ തിരു-കൊച്ചി സഭയിലുണ്ടായിരുന്നു.
പിന്നീട് രാജ്യത്തെ ആദ്യ പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി 1951ൽ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയിച്ചപ്പോൾ നിയമസഭാ സാമാജികരുടെ എണ്ണം 108 ആയി. ഇതിന്റെ അടിസ്ഥാനത്തിൽ തിരു-കൊച്ചി നിയമസഭയിലേക്ക് 1951ൽ നടന്ന തെരഞ്ഞെടുപ്പിൽ എ. ജെ. ജോണിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നതിനാൽ ചുരുങ്ങിയ കാലയളവിൽ മൂന്നു മന്ത്രിസഭകൾക്കൂടി നിലവിൽവന്നു. പട്ടം താണുപിള്ള, പനമ്പിള്ളി ഗോവിന്ദമേനോൻ എന്നിവർ ഇക്കാലയളവിൽ മുഖ്യമന്ത്രിമാരായി. രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമമിട്ട് പനമ്പിള്ളി മന്ത്രിസഭ രാജിവച്ചു. 1956 മാർച്ച് മൂന്നു മുതൽ തിരു-കൊച്ചി രാഷ്ടപതി ഭരണത്തിൻ കീഴിലായി.







