പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ ബംഗ്ലാദേശിൽ അഭയാർഥി പ്രതിസന്ധിയുണ്ടാകുമെന്നും കുടിയേറ്റക്കാരുടെ ഒരു പ്രവാഹമുണ്ടാകുമെന്നും ബംഗ്ലാദേശ് എൻസിപി മെമ്പർ സെക്രട്ടറി അക്തർ ഹുസൈൻ.
ബിജെപി വിജയം നേടിയാൽ അനധികൃത ബംഗ്ലാദേശികളെ ധാക്കയിലേക്ക് നാടുകടത്താൻ സാധ്യതയുണ്ടെന്ന് ഹുസൈൻ പറഞ്ഞു.“പശ്ചിമ ബംഗാളിൽ എക്സിറ്റ് പോളുകൾ ബിജെപി വിജയിക്കുമെന്ന് കാണിക്കുകയും ബിജെപി അവിടെ സർക്കാർ രൂപീകരിക്കുകയും ചെയ്താൽ, അവർ എല്ലാ ബംഗ്ലാദേശികളെയും ബംഗ്ലാദേശിലേക്ക് തള്ളിവിടും.
ഇത് വലിയൊരു അഭയാർത്ഥി പ്രതിസന്ധി സൃഷ്ടിക്കും. ഇതിനെക്കുറിച്ച് ആശങ്കാകുലരാണ്,” ഹുസൈൻ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശിലേക്ക് കുടിയേറ്റക്കാരുടെ ഒരു വലിയ കടൽ എത്തുെമന്നും അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കില്ലെന്ന് ഉറപ്പില്ലെന്നും അദേഹം പറയുന്നു. സാഹചര്യം നേരിടാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശ് എംപിയുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് നിഷികാന്ത് ദുബെ രംഗത്തെത്തി. ബംഗ്ലാദേശ് എംപിയുടെ പരാമർശം അപകടകരമാണെന്നായിരുന്നു അദേഹം എക്സ് പോസ്റ്റിൽ വിശേഷിപ്പിച്ചത്. തൃണമൂൽ കോൺഗ്രസിന്റെ സഹായികൾ മുന്നിലേക്ക് വരുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.
നിരവധി എക്സിറ്റ് പോളുകൾ പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന് പ്രവചിച്ചിട്ടുണ്ട്. പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ആറിൽ 4 എക്സിറ്റ് പോളുകളും ബിജെപിക്കാണ് ബംഗാളിൽ അധികാരം പ്രവചിക്കുന്നത്. തൃണമൂലിന് മുന്നേറ്റം പ്രവചിക്കുന്ന എക്സിറ്റ് പോളുകളും കൂറ്റൻ ഭൂരിപക്ഷം പ്രവചിക്കുന്നില്ല. രണ്ട് ഘട്ടമായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്.







