തിരുവനന്തപുരം: സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ കണ്ടെത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഈ ബൂത്തുകളിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം.
സി.സി.ടി.വി നിരീക്ഷണം, കേന്ദ്രസുരക്ഷാസേനയുടെ വിന്യാസം, വീഡിയോ കവറേജ്, നിരീക്ഷകരുടെ സാന്നിധ്യം, പൊലീസ് സുരക്ഷ എന്നിവ പ്രശ്നബാധിത ബൂത്തുകളിൽ ഉറപ്പാക്കും. സംസ്ഥാനത്ത് ആകെ 30,471 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്.
സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി 145 കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 35 കമ്പനി ഇതിനകം സംസ്ഥാനത്ത് എത്തിച്ചേർന്നിട്ടുണ്ട്.
അതേസമയം, രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഉപയോഗിക്കുന്ന പ്രചാരണ വാഹനങ്ങൾക്ക് അനുമതി നൽകുന്നത് ഇനി മുതൽ ‘സുവിധ’ പോർട്ടൽ വഴി ഓൺലൈനായി മാത്രമാകും. വീഡിയോ വാനുകൾ, പ്രചാരണ വീഡിയോകൾ പ്രദർശിപ്പിക്കുന്ന വാഹനങ്ങൾ, പ്രചാരണ സാമഗ്രികളുടെ ഗതാഗതത്തിനുള്ള വാഹനങ്ങൾ, പോസ്റ്റർ വിതരണം ചെയ്യുന്ന വാഹനങ്ങൾ, സ്റ്റാർ ക്യാമ്പെയ്‌നർ വാഹനങ്ങൾ എന്നിവയ്ക്കുള്ള അനുമതികളും ഇതിലൂടെ നൽകും.









