കോൺഗ്രസിൽ പൊട്ടിത്തെറി. ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവച്ചു. സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങളെ തുടർന്നാണ് രാജിവച്ചത്. പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയതായും ബാബു ദിവാകരൻ അറിയിച്ചു.
ചില ആളുകളുടെ താല്പര്യത്തിന് വേണ്ടി തുടർച്ചയായി നാലാം തവണയും അടൂരിൽ എൽഡിഎഫിന് തീറെഴുതി കൊടുക്കുന്നുവെന്നാണ് ബാബു ദിവാകരൻ്റെ ആക്ഷേപം. താൻ ജീവിച്ചിരിക്കുമ്പോൾ അത് സമ്മതിക്കില്ല. മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളെ പരിഗണിക്കുന്നു, ഇത് അംഗീകരിക്കില്ലെന്നും ബാബു ദിവാകരൻ പറഞ്ഞു.
അടൂർ മണ്ഡലം ജയിക്കാനുള്ള പ്രവർത്തനങ്ങളല്ല കോൺഗ്രസിൻ്റെ ഭാഗത്ത് നിന്ന് നടക്കുന്നത്, സ്ഥാനാർഥി നിർണയത്തിലെ പോരായ്മകളടക്കം മണ്ഡലത്തിൽ വലിയ തിരിച്ചടിയുണ്ടാക്കും, തനിക്ക് അത്തരത്തിലൊരു വീഴ്ച കണ്ടുകൊണ്ട് നിൽക്കാനാകില്ല എന്നും ബാബു ദിവാകരൻ വ്യക്തമാക്കി.അടൂർ നഗരസഭാ മുൻ അധ്യക്ഷൻ കൂടിയായിരുന്നു ബാബു ദിവാകരൻ.








