നേപ്പാളിൽ നിർണ്ണായക പൊതുതിരഞ്ഞെടുപ്പ് ഇന്ന്

0
26

മാസങ്ങൾ നീണ്ടുനിന്ന യുവജന പ്രക്ഷോഭങ്ങൾക്കൊടുവിൽ കെ പി ശർമ്മ ഒലി സർക്കാർ വീണതിനെത്തുടർന്ന് നേപ്പാളിൽ നിർണ്ണായക പൊതുതിരഞ്ഞെടുപ്പ് നടക്കുന്നു. വ്യാഴാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 5 മണി വരെ തുടരും.

രാജ്യത്തെ 1.89 കോടി വോട്ടർമാർ 275 അംഗ പ്രതിനിധി സഭയെ തിരഞ്ഞെടുക്കാൻ പോളിംഗ് ബൂത്തുകളിലെത്തും. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളും മാറ്റം ആഗ്രഹിക്കുന്ന യുവജനതയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായാണ് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.തിരഞ്ഞെടുപ്പ് നടപടികൾക്കായി 10,967 പോളിംഗ് ബൂത്തുകളും 23,112 കേന്ദ്രങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ബാലറ്റ് പെട്ടികൾ സുരക്ഷിതമാക്കിയാലുടൻ വോട്ടെണ്ണൽ ആരംഭിക്കും. 24 മണിക്കൂറിനുള്ളിൽ ആദ്യഫലങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുഗമമായ വോട്ടെടുപ്പിനായി മൂന്ന് ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാജ്യമൊട്ടാകെ വിന്യസിച്ചിരിക്കുന്നത്. ദുർഘടമായ മലയോര മേഖലകളിൽ നിന്ന് ബാലറ്റ് പെട്ടികൾ എത്തിക്കാൻ ഹെലികോപ്റ്ററുകളും സജ്ജമാക്കിയിട്ടുണ്ട്.

തെരുവിലെ രോഷംSnap പോളിലേക്ക്

2025 സെപ്റ്റംബർ 8, 9 തീയതികളിൽ നേപ്പാളിലുണ്ടായ അതിശക്തമായ യുവജന പ്രക്ഷോഭമാണ് ഈ തിരഞ്ഞെടുപ്പിലേക്ക് നയിച്ചത്. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ കാഠ്മണ്ഡു ഉൾപ്പെടെയുള്ള നഗരങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ 75-ലധികം പേർ കൊല്ലപ്പെട്ടിരുന്നു.

ജനറേഷൻ സി (Gen Z) നയിച്ച ഈ പ്രക്ഷോഭത്തെത്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (CPN-UML) നേതാവ് കെ പി ശർമ്മ ഒലിക്ക് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. തുടർന്ന് പ്രസിഡന്റ് രാംചന്ദ്ര പൗഡൽ സഭ പിരിച്ചുവിടുകയും സുശീല കാർക്കിയെ കെയർ ടേക്കർ പ്രധാനമന്ത്രിയായി നിയമിക്കുകയും ചെയ്തു.

പഴയ തലമുറയും പുതിയ തരംഗവും

പരമ്പരാഗത രാഷ്ട്രീയ ശക്തികളും പുതിയ രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള കടുത്ത മത്സരത്തിനാണ് നേപ്പാൾ സാക്ഷ്യം വഹിക്കുന്നത്. 75-കാരനായ കെ പി ശർമ്മ ഒലി തന്റെ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തുടരുമ്പോൾ, നേപ്പാളി കോൺഗ്രസ് 49-കാരനായ ഗഗൻ ഥാപ്പയെയാണ് ഉയർത്തിക്കാട്ടുന്നത്.

എന്നാൽ ജൻസി പ്രക്ഷോഭത്തിന്റെ യഥാർത്ഥ ശബ്ദമെന്ന് അവകാശപ്പെടുന്ന രവി ലാമിച്ചാനെയുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടിയും (RSP) കാഠ്മണ്ഡു മേയറും മുൻ റാപ്പറുമായ ബാലേന്ദ്ര ഷായുമാണ് (ബാലൻ) രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധാകേന്ദ്രം.

ജാപ്പ-5 മണ്ഡലത്തിൽ കെ പി ശർമ്മ ഒലിയെ നേരിടുന്നത് 35-കാരനായ ബാലൻ ഷായാണ്. ആറ് തവണ ഒലി വിജയിച്ച ഈ മണ്ഡലം പിടിച്ചെടുക്കുമെന്ന ബാലന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പിനെ ആവേശത്തിലാക്കിയിട്ടുണ്ട്. യുവാക്കളുടെ വലിയ പിന്തുണയുള്ള ബാലന്റെ സാന്നിധ്യം നേപ്പാൾ രാഷ്ട്രീയത്തിലെ പഴയ സമവാക്യങ്ങളെ മാറ്റിയെഴുതുമെന്നാണ് കരുതപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here