ഇന്ത്യൻ നഗരങ്ങളിൽ ഗതാഗതത്തിന്റെ കാര്യത്തിൽ ഏറ്റവും മോശം ഇന്ത്യൻ നഗരമെന്ന സ്ഥാനം ബെംഗളൂരു സ്വന്തമാക്കിയിരുന്നു. ഡച്ച് സ്ഥാപനമായ ടോംടോമിന്റെ സമീപകാല റിപ്പോർട്ടിൽ കർണാടക തലസ്ഥാനത്തെ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരമായി റാങ്ക് ചെയ്തിരുന്നു. ഇവിടെ യാത്രക്കാർക്ക് പ്രതിവർഷം ശരാശരി 168 മണിക്കൂർ തിരക്കേറിയ ഗതാഗതം നഷ്ടപ്പെടുന്നു.
- ബെംഗളൂരുവിൻ്റെ വളർച്ച അതിവേഗത്തിൽ.
- ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക് രൂക്ഷം.
- ഗതാഗതത്തിന്റെ കാര്യത്തിൽ ബെംഗളൂരു നഗരം പിന്നിൽ.
ഗതാഗതത്തിന്റെ കാര്യത്തിൽ ബെംഗളൂരു നഗരം പിന്നിലാണെന്നാണ് സർവേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യാത്രക്കാർക്ക് പ്രതിവർഷം ശരാശരി 168 മണിക്കൂറാണ് നഗരത്തിലെ തിരക്ക് മൂലം നഷ്ടമാകുന്നത്. പൂനെ (ശരാശരി തിരക്ക് 71.1%), മുംബൈ (63.2%), ന്യൂഡൽഹി (60.2%), കൊൽക്കത്ത (58.9%), ചെന്നൈ (58.6%) എന്നീ സംസ്ഥാനങ്ങളും പട്ടികയിൽ ഇടം നേടി.
ഗതാഗതക്കുരുക്കിന്റെ കാര്യത്തിൽ ബെംഗളൂരുവിനോട് മത്സരിക്കാൻ ഒരുങ്ങുകയാണ് മറ്റൊരു ദക്ഷിണേന്ത്യൻ നഗരമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ടോംടോം റിപ്പോർട്ട് പ്രകാരം ഹൈദരാബാദ് എട്ടാം സ്ഥാനത്താണ്. 55.5% ഗതാതക്കുരുക്ക് അനുഭവപ്പെടുന്ന നഗരത്തിൽ പ്രതിവർഷം ഒരു യാത്രക്കാരന് ഏകദേശം 123 മണിക്കൂർ നഷ്ടമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഏതാനം വർഷങ്ങളായി ഹൈദരാബാദിൽ ഗതാഗതക്കുരുക്ക് ഉയർന്ന നിലയിലാണ്.
ശരാശരി വാഹന വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ നിന്ന് ഒരു വർഷത്തിൽ മണിക്കൂറിൽ 18.4 കിലോമീറ്ററായി കുറഞ്ഞതിനാൽ ഹൈദരാബാദിലെ ഗതാഗതത്തിൻ്റെ വേഗത മന്ദഗതിയിലാകുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സമീപകാല ട്രാഫിക് ഡാറ്റ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോർട്ട്. ഈ കണക്കാണ് ബെംഗളൂരുവിന്റെ തിരക്കുമായി താരതമ്യപ്പെടുത്തുന്നതിന് കാരണമായത്.
റോഡിലെ സ്വകാര്യ വാഹനങ്ങളുടെ വർധനവ്, റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ മന്ദഗതിയിലുള്ള വികസനം, വാണിജ്യ, റെസിഡൻഷ്യൽ ഏരിയകൾ തമ്മിലുള്ള കണക്റ്റിവിറ്റിയുടെ അഭാവം, മെട്രോ – ബസ് റൂട്ടുകളിലെ കണക്റ്റിവിറ്റിക്കുറവ്, ഗതാഗത നിയന്ത്രണത്തിലെ പോരായ്മകൾ എന്നിവയുൾപ്പെടെ ഹൈദരാബാദിന്റെ ഗതാഗതം വഷളാകുന്നതിന് പിന്നിൽ നിരവധി കാരണങ്ങളാണുള്ളത്. തിരക്കേറിയ നഗരങ്ങളുടെയും പട്ടണങ്ങളുടെയും പട്ടികയിൽ അഹമ്മദാബാദ്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളും ഇടം നേടിയിട്ടുണ്ട്. ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ തിരക്ക് വർധിക്കുന്ന സാഹചര്യവുമുണ്ട്. പൊതുഗതാഗതം, മികച്ച ട്രാഫിക് മാനേജ്മെന്റ്, നഗര ആസൂത്രണം എന്നിവയിൽ അടിമുടിയുള്ള മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ കൂടുതൽ ഇന്ത്യൻ നഗരങ്ങൾ ഉടൻ തന്നെ ബെംഗളൂരു പോലെയാകാൻ സാധ്യതയുണ്ട്.







